പാറ്റൂർ ഭൂമി കയ്യേറ്റത്തിൽ കേസെടുക്കാമെന്ന എ.ജിയുടെ നിയമോപദേശം വിജിലൻസ് പൂഴ്ത്തി. ഭരണതലത്തിലുള്ളവർക്കെതിരെ പ്രോസിക്യൂഷൻ ആകാമെന്നുകാണിച്ച് അഞ്ചുമാസം മുമ്പാണ് അഡ്വക്കേറ്റ് ജനറൽ വിജിലൻസിന് നിയമോപദേശം നൽകിയത്. നിയമലംഘനം നടന്നത് വ്യക്തമായിട്ടും വിജിലൻസ് കേസെടുക്കാത്തതിനെ നിയമോപദേശത്തിൽ എ.ജി വിമർശിച്ചു.
പാറ്റൂർ ഭൂമി കയ്യേറ്റത്തിൽ കേസെടുക്കാനാവശ്യമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദ് വിജിലൻസിന് നിയമോപദേശം നൽകിയത്. ലോകായുക്തയുടെ നിർദേശപ്രകാരം വിജിലൻസ് നേരത്തെ നടത്തിയ അന്വേഷണത്തിലും കേസെടുക്കാനാവശ്യമായ തെളിവ് കിട്ടിയിരുന്നു. ഈ സാഹചര്യത്തിൽ തുടരന്വേഷണവുമായി മുന്നോട്ടുപാകുന്നതിന് തടസമില്ലെന്നാണ് നിയമോപദേശം. ഭൂസംരക്ഷണ നിയമപ്രകാരം കയ്യേറ്റക്കാർക്കെതിരെ സർക്കാരിന് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാമെന്നും നിയമോപദേശത്തിലുണ്ട്.
വിജിലൻസ് കോടതി കേസെടുക്കാമെന്ന് ചൂണ്ടിക്കാണിച്ചിട്ടും ഇക്കാര്യത്തിൽ വിജിലൻസ് പുലർത്തുന്ന മെല്ലെപ്പോക്ക് ശരിയല്ലെന്ന് ഇടതുസർക്കാർ നിയമിച്ച അഡ്വക്കേറ്റ് ജനറൽ തന്റെ നിയമോപദേശത്തിൽ വിമർശിക്കുന്നു. കഴിഞ്ഞദിവസം പാറ്റൂർ പ്രശ്നത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാന്ദൻ നൽകിയ ഹർജി പരിഗണിച്ചപ്പോൾ കേസെടുക്കാത്തതെന്ത് എന്ന് വിജിലൻസിനോട് കോടതി ആരാഞ്ഞിരുന്നു. തിരുവനന്തപുരം പാറ്റൂരിൽ പന്ത്രണ്ടുസെന്റ് സർക്കാർ ഭൂമി സ്വകാര്യഫ്ളാറ്റ് നിർമാതാക്കൾ കയ്യേറിയെന്നാണ് ലോകായുക്തയിലുള്ള കേസ്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്്ഭൂഷണും ഉൾപ്പടെയുള്ളവർ കേസിൽ ആരോപണവിധേയരാണ്.