പേരൂർക്കട ലോ അക്കാദമി സർക്കാർ കോളജാണെന്ന് കേരള സർവകലാശാല. വെബ്സൈറ്റിലാണ് ഈ തെറ്റായ വിവരമുള്ളത്. സർവകലാശാലയുടേത് കബിളിപ്പിക്കുന്ന നടപടിയാണെന്നും ആക്ഷേപമുണ്ട്. അതേസമയം, വാർത്ത പുറത്തുവന്നതിനെത്തുടർന്ന് വെബ്സൈറ്റിൽ തിരുത്തു വരുത്തി. പ്രൈവറ്റ് എന്നാക്കി മാറ്റിയിട്ടുണ്ട്.
നേരത്തേ, ലോ അക്കാദമി സർവകലാശാലാ അഫിലിയേഷനു വേണ്ടി അപേക്ഷിച്ചിട്ടുപോലുമില്ലെന്ന് വെളിപ്പെടുത്തി അക്കാദമിക്കെതിരെ 35 വർഷം മുൻപു സുപ്രീംകോടതി വരെ കേസ് നടത്തിയ ഡോ. വിൻസെന്റ് പാനികുളങ്ങര രംഗത്തെത്തിയിരുന്നു. 982ൽ ലോ അക്കാദമി ലോ കോളജ് പ്രിൻസിപ്പലായിരുന്ന നാരായണൻ നായർക്കു സിൻഡിക്കറ്റ് അംഗത്വം നൽകിയതിനെതിരെ നൽകിയ കേസിൽ ഒരു കോടതിയിൽ പോലും അഫിലിയേഷൻ രേഖ ഹാജരാക്കാൻ അക്കാദമിക്കോ സർവകലാശാലയ്ക്കോ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ആരോപണം.
അഫിലിയേഷൻ ഇല്ലാത്ത ലോ അക്കാദമിയുടെ പ്രിൻസിപ്പലിനു സിൻഡിക്കറ്റ് അംഗമാകാൻ അർഹതയില്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാൽ, ഇത്രയുംകാലം പ്രിൻസിപ്പൽ കോളജിനെ പ്രതിനിധീകരിച്ചതിനാൽ പ്രത്യേക സാഹചര്യത്തിൽ അഫിലിയേഷൻ (ഡീംഡ് അഫിലിയേഷൻ) ഉള്ളതായി കണക്കാക്കാം എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഇതു പ്രിൻസിപ്പലിന്റെ കാര്യത്തിൽ മാത്രമായിരുന്നുവെന്നും കോളജിന് ഇതുവരെ അഫിലിയേഷൻ ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ കൂടിയായ ഡോ. വിൻസെന്റ് പാനികുളങ്ങര പറഞ്ഞു