അരി വില നിയന്ത്രിക്കാനും ആന്ധ്രാ ലോബിയെ ഒഴിവാക്കാനും സപ്ലൈകോ കേന്ദ്രത്തിൽ നിന്ന് അരിയെടുക്കുന്നു.കിലോയ്ക്ക് 25 രൂപ നിരക്കിൽ അടുത്തയാഴ്ച മുതൽ മാവേലി സ്റ്റോറുകൾ വഴി സുരേഖ അരി വിതരണം ചെയ്യും.ജയഅരി ആവശ്യത്തിന് കിട്ടാത്ത സാഹചര്യത്തിലാണ് സുരേഖ കൂടുതലായി എത്തിക്കുന്നത്.
കൃത്രിമക്ഷാമം സൃഷ്ടിച്ച് അരിവില കൂട്ടാനുള്ള ആന്ധ്രലോബികളുടെ നീക്കമാണ് സപ്ലൈകോയെ പ്രതിസന്ധിയിലാക്കിയത്.38 രൂപയാണ് ജയ അരിയ്ക്ക് വിതരണക്കാർ ആവശ്യപ്പെടുന്നത്.ഈ തുകയ്ക്ക് ജയഅരി വാങ്ങി 25 രൂപയ്ക്ക് വിൽക്കുക എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് സർക്കാർ കേന്ദ്രത്തെ സമീപിച്ചത്.പൊതുവിപണി വിലയിനത്തിൽ കിലോയ്ക്ക് 24 രൂപ നിരക്കിൽ 920 മെട്രിക് ടൺ സുരേഖഅരി നൽകാമെന്ന് കേന്ദ്രം സമ്മതിച്ചു. എഫ്.സി.െഎയിൽ നിന്ന് ഏറ്റെടുത്ത് അടുത്തയാഴ്ച തന്നെയിത് മാവേലി സ്്റ്റോറുകൾ വഴി വിതരണം ചെയ്യും.കിലോയ്ക്ക് 25 രൂപയായിരിക്കും വില.റേഷൻകാർഡൊന്നിന്ന് പത്തുകിലോ അരി ലഭിക്കും.
സുരേഖയേക്കാൾ ജയ അരിയ്ക്കാണ് മാവേലി സ്റ്റോറുകളിൽ ഡിമാൻഡ്. ഈ സാഹചര്യത്തിൽ ആന്ധ്രയ്ക്ക് പുറമെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ജയ അരി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ സപ്ലൈകോ തുടരുന്നുണ്ട്.