നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള പാലക്കാട് ലക്കിടിയിലെ ജവഹർലാൽ കോളജിലെ ഡയറക്ടർ ഉൾപ്പെടെയുളളവർക്കെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥിനി രംഗത്ത്. ഹോസ്റ്റൽ പരിസരത്ത് രാത്രിയിലുളള നഗ്നതാ പ്രദർശനത്തിനെതിരെ പരാതിപ്പെട്ടപ്പോൾ ലൈംഗീകചുവയുളള വാക്കുകളോടെ ആക്ഷേപിച്ചെന്നാണ് പരാതി. കഴിഞ്ഞദിവസം നടന്ന പിടിഎ യോഗത്തിലാണ് പെൺകുട്ടി അനുഭവം പങ്കുവച്ചത്.
മുടങ്ങിയ അധ്യയനം തുടങ്ങുന്നതിനായി നെഹ്റു മാനേജ്മെൻറ് വിളിച്ചു ചേർത്ത രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും യോഗത്തിലാണ് വിദ്യാർഥിനി തന്റെ അനുഭവംവെളിപ്പെടുത്തിയത്. പാമ്പാടി കോളജിന് സമാനമായി ലക്കിടി കോളജിലെ ഹോസ്റ്റലിന് സമീപവും നഗ്നതാ പ്രദർശനം പതിവാണ്. പരാതിപ്പെട്ടപ്പോൾ പെൺകുട്ടികൾ വിളിച്ചിട്ട് വരുന്നവരാണ് നഗ്നത കാണിക്കുന്നതെന്നായിരുന്നു ഡയറക്ടർ ലാസർ ജോണും ഹോസറ്റൽ വാർഡനും പറഞ്ഞത്. മാത്രമല്ല ജന്മദിന ദിവസം കൂട്ടുകാർ മുട്ടപൊട്ടിച്ച് തലയിലൊഴിച്ചതിന്റെ പേരിൽ മാനസീകമായി പീഡിപ്പിച്ചു. ഇതിന്റെ പേരിൽ വ്യാജ പരാതിയുണ്ടാക്കി ഒരു വിദ്യാർഥിയെ സസ്പെൻഡും ചെയ്തു. കോളേജ് ഡയറക്ടർ മുറിയിൽ വിളിച്ചു വരുത്തി മറ്റുളളവരുടെ മുന്നിൽവച്ച് ലൈംഗിക ചുവയോടെ ചോദ്യം ചെയ്തതായും വിദ്യാർഥിനി പറയുന്നു.
വിദ്യാർഥിനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണം വേണമെന്നാണ് വിദ്യാർഥി സംഘടനകളുടെ ആവശ്യം.