സ്പോര്‍ട്സ് ലോട്ടറി ഇടപാടിൽ ലോട്ടറി വാങ്ങിയ പത്തൊൻപത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്പോട്സ് കൗൺസിലിന് ഒരുരൂപ പോലും നൽകിയിട്ടില്ലെന്ന് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ. തുകയടക്കാത്ത പഞ്ചായത്തുകൾക്കതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദാസൻ മനോരമ ന്യൂസിനോട് പറഞ്ഞു.
സ്പോട്സ് ലോട്ടറി ഇടപാടിൽ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസനെ ഒന്നാംപ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആർ. സമർപ്പിച്ചതിന് പിന്നാലെയാണ് കൗൺസിൽ നീക്കം. തുകതിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ചില തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൗൺസിൽ കത്തയച്ചു. പണം തിരിച്ചടക്കാത്തവർക്കെതരെ നിയമനടപടി സ്വീകരിക്കാനാണ് സ്പോട്സ് കൗൺസിൽ ആലോചിക്കുന്നത്. 453 തദ്ദേശ സ്ഥാപനങ്ങൾ ലോട്ടറി ഇനത്തിൽ നൽകേണ്ട മുഴുവൻ തുകയും അടച്ചിട്ടില്ല. ഇവർക്കെതിരേയും നിയമനടപടിസ്വീകരിക്കും.
പ്രാഥമികാന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതു സംബന്ധിച്ച റിപ്പോർട്ട് വ്യാഴാഴ്ചയാണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. കായികതാരം അഞ്ജു ബോബി ജോർജ് ഉൾപ്പെടയുള്ളവരുടെ പരാതിയിൽ കഴിഞ്ഞ ജൂലൈ 14 നാണ് വിജിലൻസ് ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്.