കെഎസ്ആർടിസിയിൽ ബസ് നിർമാണത്തിനുള്ള പൈപ്പുകൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് അഭ്യന്തര വിജിലൻസിന്റ റിപ്പോർട്ട്. ഗുണനിലവാരമില്ലാത്തവ വാങ്ങിയതു വഴി കെഎസ്ആർടിസിക്കു വൻതുക നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സർക്കാർ ഗതാഗത വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
2013 ഒക്ടോബറിലാണ് കൊല്ലം അസ്ഥാനമായ ബിനു ആൻഡ് കമ്പനിയ്ക്ക് ബസിന്റ ബോഡി നിർമ്മാണത്തിനാവശ്യമായ 55680 കിലോ പൈപ്പ് ഇറക്കുമതി ചെയ്യാൻ കെഎസ്ആർടിസി ഒാർഡർ നൽകിയത്.കിലോയ്ക്ക് 58.59 രൂപ നിരക്കിൽ. ഇതനുസരിച്ച് പാപ്പനംകോട്ടെ പ്രധാന സ്റ്റോറിൽ 27230 കിലോയും മാവേലിക്കര റീജണൽ വർക്ക് ഷോപ്പിൽ 14030 കിലോയും എടപ്പാളിൽ 14380 കിലോയും വിതരണം ചെയ്തു. എന്നാൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ ഇതി ഭൂരിഭാഗവും ഗുണനിലവാരമില്ലാത്തതും ഉപയോഗിക്കാൻ കഴിയാത്തതുമാണന്ന് കണ്ടെത്തി.
സെൻട്രൽ സ്റ്റോറിൽ 25730 കിലോയും മാവേലിക്കര വർക്ക്ഷോപ്പിൽ 8030 കിലോയും എടപ്പാളിൽ 3074 കിലോയും ഉപയോഗിക്കാനാകാതെ കെട്ടിക്കിടപ്പുണ്ട്. ടെണ്ടർ വഴി വാങ്ങുന്ന ഉൽപന്നം സാംപിളുമായി ഒത്തുനോക്കി ഗുണനിലവാരം ഉറപ്പിച്ചേ ഇറക്കാൻ അനുമതി നൽകാവുവെന്നാണ് ചട്ടം. എന്നാൽ അത് പാലിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഗുണനിലവാരമില്ലാത്തതിനാൽ പുതിയതായി വാങ്ങുന്ന ഷാസികൾക്കായി ബോഡി സ്ട്രക്ച്ചറോ സീറ്റ് ഫ്രെയിമോ മുൻകൂട്ടി തയാറാക്കി വയ്ക്കാൻ കഴിഞ്ഞില്ല. ഇതിലൂടെ വൻ സാമ്പത്തിക നഷ്ടമുണ്ടായി.
ആദ്യം അന്വേഷിച്ച വിജിലൻസ് ഒാഫീസർ പ്രധാന സ്റ്റോറിലേയും റീജണൽ വർക്ക്ഷോപ്പുകളിലേയും മേലധികാരികളെ മാത്രമേ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയുള്ളു. എന്നാൽ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടവരേയും തുടർനടപടിയെടുക്കേണ്ടെവരേയും ഒഴിവാക്കി ഇവരെക്കൂടി ഉൾപ്പെടുത്തി അന്വഷണം നടത്തണമെന്ന് പുതിയ വിജിലൻസ് ഒാഫീസർ ശുപാർശ ചെയ്തതോടെയാണ് വിശദമായി അന്വേഷിക്കാൻ ഗതാഗതവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.