പൊലീസിനകത്ത് രാഷ്ട്രീയം വേണ്ടെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ പാർട്ടിക്കാരോടും പ്രത്യേക മമത വേണ്ട. റോഡ് ഉപരോധിച്ച് സമരം ചെയ്യുന്നവരുടെ കാലുപിടിക്കാതെ അറസ്റ്റ് ചെയ്തു മാറ്റുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിങ് വഴി നിർദ്ദേശം നൽകി.
ആറു മാസത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ പൊലീസ് മേധാവികളോട് വീഡിയോ കോൺഫറൻസിങ് വഴി ഒരേസമയം സംസാരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളിൽ നീതി തേടി വരുന്നവരോട് രാഷ്ട്രീയം നോക്കി ഉദ്യോഗസ്ഥർ പെരുമാറരുതെന്നാണ് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. മുഖ്യമന്ത്രിയുടെ പാർട്ടിക്കാരോടും പ്രത്യേക പരിഗണന വേണ്ട. രാഷ്ട്രീയ നേതാക്കളോടും പ്രവർത്തകരോടും പൊലീസ് സംസാരിച്ചതു കൊണ്ടു പ്രശ്നമില്ല. പക്ഷേ, നീതി നടപ്പാക്കുമ്പോൾ രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങരുത്.
ഒരു റോഡ് ഉപരോധം നടക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സമരക്കാരുടെ കാലുപിടിക്കുന്നത് കാണാം. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനായിരിക്കാം അത്. പക്ഷേ, പൊലീസ് ആക്ട് പ്രകാരം അങ്ങനെ കാലുപിടിച്ചല്ല സമരക്കാരെ നേരിടേണ്ടത്. വഴിമുടക്കി സമരം ചെയ്യുന്നവരെ കയ്യോടെ അറസ്റ്റ് ചെയ്താണ് നേരിടേണ്ടത്. പൊതുജനത്തിന്റെ വഴിയാത്ര മുടക്കുന്നവരോട് സന്ധിവേണ്ട. ഓരോ ജില്ലകളിലും പൊലീസ് മേധാവികൾ നടത്തിയ സ്റ്റേഷൻ പരിശോധനകളുടെ എണ്ണവും മുഖ്യമന്ത്രി ചോദിച്ചു. പലയിടങ്ങളിലും മാസത്തിലൊരിക്കൽ മൂന്നും നാലും സ്റ്റേഷനുകൾ മാത്രം പരിശോധിച്ച എസ്.പിമാരുണ്ട്. ഈ പതിവ് അവസാനിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം.
ഒരു ജില്ലയിലെ പൊലീസ് മേധാവി ഏതുസമയത്തും സ്റ്റേഷനുകളിൽ പരിശോധനയ്ക്കു വരാൻ സാധ്യതയുണ്ടെന്ന പേടി താഴെതട്ടിൽ ഉണ്ടാകണം. നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന ജില്ലയുടെ മേധാവിക്ക് പ്രത്യേക ഉപഹാരം നൽകാൻ ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മുക്കാൽ മണിക്കൂർ നീണ്ട വീഡിയോ കോൺഫറൻസിങ് അവസാനിപ്പിച്ചത്.