വൈദ്യുത ബോർഡ് ലാവലിനുമായി കരാറുണ്ടാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സിബിഐ വാദം തള്ളി പിണറായി വിജയൻ. കരാർ നിയമവിരുദ്ധമല്ലെന്ന് വാദിക്കുന്ന പിണറായി ക്യാൻസർ സെന്ററിന് പണം നൽകുമെന്ന് വൈദ്യുതബോർഡും ലാവലിനും ഒപ്പിട്ട കരാറിലില്ലെന്നും വ്യക്തമാക്കി. വെള്ളിയാഴ്ച പിണറായി വിജയനുവേണ്ടി സുപ്രീംകോടതിയിലെ മുതർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഹാജരാകും
സർക്കാരും ലാവലിൻ കമ്പനിയുമായുണ്ടാക്കിയ ധാരണയിൽ അന്നത്തെ വൈദ്യുതമന്ത്രിയും വൈദ്യുത ബോർഡും എന്തുപിഴച്ചെന്ന ചോദ്യമാണ് പിണറായി വിജയൻ ഉന്നയിക്കുന്നത്. തലശേരി ക്യാൻസർ സെന്ററിന് പണം വാഗ്ദാനം ചെയ്തത് സിഡ ഉൾപ്പടെയുള്ള കനേഡിയൻ ഏജൻസികളാണ്. വൈദ്യുതബോർഡും ലാവലിനുമായി ഒപ്പിട്ട കരാറുമായി ഇതിന് ബന്ധമില്ല. സിബിഐ അന്വേഷണത്തിൽ മാത്രമാണ് താനും ഊർജ സെക്രട്ടറിയായിരുന്ന ഫ്രാൻസിസും ലാവലിൻ കമ്പനിയും പ്രതിയായതെന്നും പിണറായി വിജയൻ ഹൈക്കോടതിയുടെ 9 ചോദ്യങ്ങൾക്ക് മറുപടിയായി വ്യക്തമാക്കി. പൂർണനവീകരണം ആവശ്യമില്ലായിരുന്നിട്ടും പിണറായി വിജയൻ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പള്ളിവാസൽ ചെങ്കുളം പന്നിയാർ പദ്ധതികൾ നവീകരിച്ചു എന്നതാണ് സിബിഐയുടെ പ്രധാന ആരോപണം. നവീകരണം നഷ്ടമായില്ലെന്നും അതിന്റെ പ്രയോജനം ലഭിച്ചെന്നും പിണറായി മറുപടിയിൽ വ്യക്തമാക്കി.
മലബാർ ക്യാൻസർ സെന്റർ എന്ന ആശയം പിണറായിയുടെയാണെന്നാണ് സിബിഐ നിലപാട്. മന്ത്രിസഭയുടെ അനുമതിയോടെയാണ് എല്ലാം നടന്നതെന്നും ലാവലിൻ വാഗ്ദാനം ചെയ്ത ഗ്രാൻഡ് നേടിയെടുക്കാൻ 2002 വരെ സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും പിണായി മറുപടി നൽകി. നിയമപരമായി നിലനിൽക്കാത്ത കരാറുണ്ടാക്കാൻ പിണറായി വിജയൻ ഉദ്യോഗസ്ഥരിൽ സമ്മർദം ചലുത്തിയെന്നാണ് സിബിഐയുടെ മറ്റൊരാരോപണം. രേഖകളോ വസ്തുതകളോ പരിശോധിക്കാതെയാണ് സിബിഐ തന്നെ പ്രതിചേർത്തതെന്ന് പിണറായി തിരിച്ചടിച്ചു. അതേസമയം റിവിഷൻ ഹർജിയിൽ പിണറായി വിജയന്റെ ഭാഗം വിശദീകരക്കാൻ വെള്ളിയാഴ്ച സുപ്രീംകോടതി അഭിഭാഷൻ ഹരീഷ് സാൽവെ എത്തും.ലാവലിൻ കേസിൽ ഗവർണർ ആർ എസ്സ് ഗവായി നൽകിയ പ്രോസിക്യുഷൻ അനുമതിക്ക് എതിരെ പിണാറായി വിജയൻ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായതും ഹരീഷ് സാൽവെ ആയിരുന്നു.