ഗാന്ധിജിയുടെ ചിത്രത്തിന് പകരം നരേന്ദ്രമോദിയുടെ ചിത്രം പ്രതിഷ്ഠിച്ചത് അല്‍പത്തത്തിന്റെ അങ്ങയറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ. അതേസമയം, ബി.ജെ.പിക്ക് പ്രവർത്തിക്കാൻ മുഖ്യമന്ത്രിയുടെ മുന്നില്‍ മുട്ടിലിഴയേണ്ട കാര്യമില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. സഹിഷ്ണുതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കണക്കാണെന്ന് വി.എം.സുധീരനും പ്രതികരിച്ചു.
ഒരുപ്രധാനമന്ത്രിയും ഇത്രയും താഴാൻ പാടില്ലെന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം. ജനാധിപത്യ വിരുദ്ധമായ നിലപാടുകളാണ് മോദി തുടര്‍ച്ചയായി സ്വീകരിക്കുന്നത്. ഈ മനോനിലവച്ചാണ് കേരളത്തിലെ ആര്‍എസ്എസുകാര്‍ എം.ടിയെ മ്ലേച്ഛമായി ആക്രമിക്കുന്നതും കമലിനോട് പാക്കിസ്ഥാനത്തിലേക്ക് പോകാന്‍ പറയുന്നതുമെന്നും അദ്ദേഹം ആരോപിച്ചു. എം.ടിക്കെതിരെ പ്രസ്താവന നടത്തിയവർ മാപ്പുപറയണമെന്ന് മന്ത്രി എ.കെ.ബാലന്‍ കോഴിക്കോട് ആവശ്യപ്പെട്ടു.
അതേസമയം, അസഹിഷ്ണുതയിൽ ബി.ജെ.പിയും സി.പി.എമ്മും ഒരു നാണയത്തിന്റെ വശങ്ങളാണെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം.സുധീരൻ ആരോപിച്ചു. ബി.ജെ.പിയുടെ സംസ്ഥാനനേതൃയോഗം കോട്ടയത്ത് പുരോഗമിക്കുന്നതിനിടെയാണ്, അസഹിഷ്ണുതയുടെ പേരിലുള്ള നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങൾ.