വി.എം. സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഒരാഴ്ച പിന്നിടുമ്പോഴും പുതിയ പ്രസിഡന്റിന്റ കാര്യത്തിൽ അവ്യക്തത തുടരുന്നു. താൽക്കാലിക ചുമതല നൽകുമോ പുതിയ പ്രസിഡന്റിനെ നിയമിക്കുമോയെന്ന് ഹൈക്കമാൻഡ് വ്യക്തത വരുത്താത്തതിനാൽ സംസ്ഥാനതലത്തിലും ചർച്ചകൾ നിലച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നേതാക്കളേയും അണികളേയും ഞെട്ടിച്ചുകൊണ്ടുള്ള വി.എം. സുധീരന്റ രാജിവയ്ക്കൽ. ഹൈക്കമാൻഡിനെ അറിയിക്കാതെ രാജിവച്ചത് ശരിയായില്ലെന്ന് രാഹുൽഗാന്ധി സുധീരനെ ഫോണിൽ വിളിച്ച് അറിയിച്ചതല്ലാതെ പുതിയ പ്രസിഡന്റിന്റെ കാര്യത്തിൽ പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.
വിദേശത്തെ ചികിൽസ കഴിഞ്ഞ് സോണിയഗാന്ധി തിരികെയെത്താനും സമയമെടുക്കും. ചെന്നിത്തലയും, ഉമ്മൻചാണ്ടിയും എ.കെ. ആന്റണിയുമായി സംസാരിച്ചെങ്കിലും ഹൈക്കമാൻഡ് എന്തെങ്കിലും പറയട്ടെയെന്ന നിലപാടാണ് ആന്റണിയ്ക്കും. താൽക്കാലിക ചുമതല നൽകുമെന്ന് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയ നേതാക്കൾ പറയുന്നുണ്ടെങ്കിലും സുധീരന്റ രാജി സ്വീകരിച്ചിട്ടേ അതുമുണ്ടാകു. അതുകൊണ്ടുതന്നെ പ്രസിഡന്റ് പദത്തിന് വേണ്ടിയുള്ള ചർച്ചകൾക്കും അവകാശവാദങ്ങൾക്കും ഗ്രൂപ്പ് നേതാക്കളും തൽക്കാലം അവധി നൽകിയിരിക്കുകയാണ്.
മാത്രമല്ല, നിയമസഭ സമ്മേളനം കഴിഞ്ഞതോടെ മുതിർന്ന നേതാക്കളെല്ലാം സ്വന്തം ജില്ലകളിലേക്ക് മടങ്ങി.വടക്കൻ ജില്ലകളിലെ പൊതുപരിപാടികൾക്ക് ശേഷം അടുത്ത ബുധനാഴ്ചയേ ഉമ്മൻചാണ്ടി ഇനി തലസ്ഥാനത്ത് എത്തൂ. രമേശ് ചെന്നിത്തല ചൊവ്വാഴ്ചയേ തിരിച്ചെത്തു. താൽക്കാലിക ചുമതലയായാലും, പുതിയ പ്രസിഡന്റ് ആയാലും തങ്ങൾക്ക് അവകാശപ്പെട്ടതാണന്ന് എ ഗ്രൂപ്പ് വാദിക്കുന്നുണ്ടെങ്കിലും െഎ ഗ്രൂപ്പ് കാര്യമായി പ്രതികരിച്ചിട്ടില്ല. ഹൈക്കമാൻഡ് മനസുതുറക്കാത്ത സാഹചര്യത്തിൽ അവകാശവാദങ്ങളുന്നയിച്ച് തൽക്കാലം വിവാദമുണ്ടാക്കേണ്ടെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടേയും തീരുമാനം.