വാളയാറിൽ കുട്ടികൾ മരിച്ച കേസിൽ അന്വേഷണ വീഴ്ച പരിഹരിക്കാൻ പുതിയ അന്വേഷണസംഘം. നർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻജെ സോജനാണ് ചുമതല. മൂത്ത കുട്ടി പീഡനത്തിനിരയായെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടുണ്ടായിട്ടും അന്വേഷണം നടത്താതെ പൊലീസ് ഗുരുതരവീഴ്ച വരുത്തി. മക്കളെ കൊലപ്പെടുത്തിയത് ആകാമെന്ന് കുട്ടികളുടെ അമ്മ മനോരമ ന്യൂസിനോടു പറഞ്ഞു.
പാലക്കാട് എസിപി ജി.പൂങ്കുഴലിയുടെ മേൽനോട്ടത്തിൽ വാളയാർ എസ്െഎയാണ് രണ്ടു കുട്ടികളുടെയും മരണം അന്വേഷിച്ചത്. അന്വേഷണവീഴ്ച നിലനിൽക്കെ പോരായ്മകൾ പരിഹരിക്കാനാണ് നർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻജെ സോജന് അന്വേഷണചുമതല. പാലക്കാട് എസ്പിയുടെ ചുമതലയുളള മലപ്പുറം എസ്പി ദേബേഷ്കുമാർ ബഹ്റ കേസ് നടപടികൾ വിലയിരുത്തും. മൂന്നു ദിവസത്തിനുളളിൽ നിലവിലുളള അന്വേഷണത്തിന്റെ പുരോഗതി , പിഴവുകൾ എന്നിവ വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണസംഘം മലപ്പുറം എസ്പിക്ക് നൽകണം. കൂടാതെ മൂത്തകുട്ടിയുടെ മരണത്തിനുശേഷം ലഭ്യമായ തെളിവുകൾ പ്രകാരം അന്വേഷണം നടത്താതിരുന്നതിന് വാളയാർ എസ്െഎ ഉൾപ്പെടെയുളളവർക്കെതിരെ നടപടിയുമുണ്ടാകും. മൂത്തകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടതിനാൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതല്ലാതെ തുടർ അന്വേഷണം നടന്നില്ല. കുട്ടി ലൈംഗീകചൂഷണത്തിനിരയായെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും അവഗണിച്ചു. അതേസമയം ആദ്യകേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും രാഷ്ട്രീയ ഇടപെടലിൽ വിട്ടയച്ചെന്നും ആരോപണമുണ്ട്. മൂത്തകുട്ടിയുടെ മരണത്തിൽ കൃത്യമായ അന്വേഷണം നടന്നിരുന്നുവെങ്കിൽ രണ്ടാമത്ത കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു.
കുട്ടികളുടെ അമ്മയുടെ ബന്ധുവായ യുവാവ് ഉൾപ്പെടെ കല്ലൻകാട് സ്വദേശികളായ നാലുപേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.