കൊച്ചിയിൽ മലയാളനടിയെ തട്ടിക്കൊണ്ടുപോയവരെ മനുഷ്യരെന്നു വിളിക്കാൻപോലും കഴിയില്ലെന്നു നടൻ മോഹൻലാൽ. ‘‘മൃഗങ്ങളെക്കാൾ മോശക്കാരാണ് ഇത്തരം കുറ്റവാളികൾ. അവർക്ക് അർഹമായ ശിക്ഷതന്നെ നൽകണം.’’ – ഫെയ്സ്ബുക് കുറിപ്പിൽ മോഹൻലാൽ പറഞ്ഞു.
ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ മെഴുകുതിരി തെളിച്ചു പിന്തുണ നൽകുന്ന രീതി നമ്മൾ നിർത്തണം. പകരം, ഇനി ആരും ഇത്തരം പ്രവൃത്തികൾ ചെയ്യില്ലെന്ന് ഉറപ്പുവരുത്തുന്നമട്ടിൽ നിയമം നടപ്പാക്കുകയാണു വേണ്ടത്. നടിക്കു നീതി ലഭിക്കുന്നതു വൈകില്ലെന്ന് ഉറപ്പാക്കണമെന്നും മോഹൻലാൽ പറഞ്ഞു.
സുരേഷ് ഗോപി
∙ അതിക്രമത്തെ അപലപിക്കുന്നു; ചെറുക്കാൻ എല്ലാ പിന്തുണയും ഉണ്ടാകണം. മാതാപിതാക്കൾ പെൺകുട്ടികളെ ശ്രദ്ധയോടെ വളർത്തും. പൊതുസമൂഹത്തിൽ ഇടപെടേണ്ടത് എങ്ങനെയെന്നു പെൺകുട്ടികളെ ചെറുപ്പംമുതൽ ബോധ്യപ്പെടുത്തും. ആൺകുട്ടികളുടെ കാര്യത്തിൽ ഇൗ ശ്രദ്ധയില്ല. ഇതാണ് ആൺകുട്ടികൾ തങ്ങളുടെ സംസ്കാരവും പൈതൃകവും മറക്കുന്നതിനു കാരണം. സമൂഹത്തിൽ മികച്ച പൗരനായി മാറ്റിയെടുക്കാൻ മാതാവിന്റെ ശ്രദ്ധ അനിവാര്യമാണ്.
റഹ്മാൻ
∙ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങൾ ഉണ്ടാക്കുന്നവർ ആ നിയമങ്ങൾകൊണ്ട് ഒരു മാറ്റവും ഉണ്ടാകാത്തതിന്റെ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടതുണ്ട്. കുറ്റവാളികളെ കർശനമായി ശിക്ഷിക്കാനുള്ള ചങ്കൂറ്റമെങ്കിലും അവർ കാണിക്കണം. ഇനിയൊരിക്കലും ഇത്തരമൊരു സങ്കടകഥ കേൾക്കാൻ ഇടവരരുതേ എന്നു പ്രാർഥിക്കുന്നു.