‘നമ്മൾക്കൊക്കെ ജീവിക്കേണ്ടേ ഇവിടെ ?...എന്തു വിശ്വസിച്ചാ പുറത്തേക്കിറങ്ങുക’ പൊട്ടിക്കരഞ്ഞുകൊണ്ടു സൈലമ്മ പറയുമ്പോൾ അതു ഭൂമിമലയാളത്തിലെ എല്ലാ അമ്മമാരുടെയും നൊമ്പരമാകുന്നു. ദിവസങ്ങൾക്കു മുൻപു കളിചിരിയുമായി തന്നോടു സംസാരിച്ചിരുന്ന മകൾ ഈ ലോകം വിട്ടുപോയതിന്റെ തീരാവേദനയിലാണവർ; കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ അമ്മ.
ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ നിന്നു തൊണ്ണൂറു ശതമാനത്തോളം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷമാണു മിഷേൽ സിഎ പഠനത്തിനു ചേരുന്നത്. ഫൗണ്ടേഷൻ പരീക്ഷ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചപ്പോൾ കുടുംബാംഗങ്ങൾ ഏറെ സന്തോഷിച്ചു. ഇന്ററിന്റെ ക്ലാസുകൾ ആരംഭിച്ചതു ഫെബ്രുവരി ഒന്നിന്. മകൾ പഠിച്ചു മുന്നേറുന്നതു സ്വപ്നം കണ്ട മാതാപിതാക്കൾക്കു വേദനയേറിയ അനുഭവങ്ങളാണ് പിന്നീടുണ്ടായത്.
അഞ്ചാം തീയതി രാവിലെ ഏഴിനും വൈകിട്ടു മൂന്നിനും മിഷേൽ വീട്ടിലേക്കു ഫോൺ ചെയ്തിരുന്നു. രാവിലെ വിളിച്ചപ്പോൾ മാതാപിതാക്കളോടും അനുജനോടും ഹോസ്റ്റലിലേക്കു ചെല്ലാൻ ആവശ്യപ്പെട്ടിരുന്നു. അവധി ദിവസങ്ങളിൽ സാധാരണ വീട്ടിലേക്കു വരികയാണു പതിവെങ്കിലും പരീക്ഷയായതിനാൽ ഇത്തവണ വരേണ്ടെന്നു വീട്ടുകാർ പറയുകയായിരുന്നു. വീട്ടിലെത്താൻ സാധിക്കാത്തതിനാലാണു കുടുംബാംഗങ്ങളോടു ഹോസ്റ്റലിലേക്കു വരാൻ ആവശ്യപ്പെട്ടത്. വൈകിട്ടു മൂന്നിനു കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ നിന്നു കലൂരിലെ പള്ളിയിലേക്കു പോകുന്നതിനു മുൻപും വീട്ടിലേക്കു വിളിയെത്തി.
പിന്നീടാണു മിഷേലിനെ കാണാതാകുന്നത്. ചാർജ് തീർന്നു മൊബൈൽ ഓഫ് ആയതാകുമെന്നും മകളുടെ ഫോൺ വിളി തന്നെ തേടിയെത്തുമെന്നും കാത്തിരുന്ന സൈലമ്മയെയും കുടുംബത്തെയും തേടിയെത്തിയതു മിഷേലിനെ കാണാനില്ലെന്ന വാർത്ത. രാത്രി പതിനൊന്നോടെ പരാതിയുമായി എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നു പിതാവ് ഷാജി വർഗീസ് പറയുന്നു.
പരാതി നൽകിയപ്പോൾത്തന്നെ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നെങ്കിൽ മിഷേലിനെ ജീവനോടെ കണ്ടെത്താൻ സാധിക്കുമായിരുന്നെന്ന വിശ്വാസമാണ് അദ്ദേഹത്തിന്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണു മിഷേലിനു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചത്. ഇതിനിടയിലുള്ള സമയത്താകാം മകൾക്ക് അപകടമുണ്ടായതെന്നു മാതാപിതാക്കൾ കരുതുന്നു. മിഷേൽ പള്ളിയിൽ പോയതിന്റെയും മറ്റും സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതും കുടുംബാംഗങ്ങൾ ചേർന്നാണ്.
മിഷേലിനെ ഒരു യുവാവ് ശല്യപ്പെടുത്തിയിരുന്നുവെന്നും ഒരിക്കൽ ഉപദ്രവിച്ചിരുന്നുവെന്നുമുള്ള കാര്യങ്ങൾ കൂട്ടുകാർ പറഞ്ഞാണ് അറിയുന്നതെന്നും ഇക്കാര്യം മകൾ പറഞ്ഞിട്ടില്ലെന്നും ഷാജി വർഗീസ് വ്യക്തമാക്കുന്നു. സംഭവത്തിലെ യഥാർഥ ചിത്രം പുറത്തെത്തുമെന്ന പ്രതീക്ഷയിലാണിവർ. എപ്പോഴും ഓടിച്ചെല്ലുന്ന പള്ളിയിൽ ഒരു മണിക്കൂറിലേറെ പ്രാർഥനയിലിരുന്ന ശേഷം മകൾ ആത്മഹത്യ ചെയ്യുന്നതെങ്ങനെയെന്നു സൈലമ്മ ചോദിക്കുന്നു.
കുടുംബത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ടവൾ, ഏതു പരിപാടിയിലും മികവോടെ പങ്കെടുത്തിരുന്നവൾ. പഠനത്തിൽ ഏറെ മുന്നിൽ നിന്നിരുന്ന, കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന തങ്ങളുടെ പ്രിയപ്പെട്ടവളുടെ വേർപാടിൽ തകർന്നിരിക്കുകയാണ് സൈലമ്മയും ഷാജി വർഗീസും മിഷേലിന്റെ സഹോദരൻ മൈക്കിളും.
ഓരോ ചെറിയ കാര്യവും കുടുംബത്തോടു പങ്കുവച്ചിരുന്ന മിഷേലിനെക്കുറിച്ചുള്ള ഓർമകൾ നിറയുന്ന ഇലഞ്ഞി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളിൽ വീട്ടിലേക്ക് ആശ്വാസ വാക്കുകളുമായി ഓടിയെത്തുന്നവരോട് ഇവർ ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യം; മകളുടെ മരണത്തിനു പിന്നിലെ യഥാർഥ കാരണം പുറത്തെത്തിക്കണമെന്നു മാത്രം.