നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തോടെ മറനീക്കി പുറത്തു വരുന്നതു ക്വട്ടേഷൻ സംഘങ്ങളും ചില മലയാള ചലച്ചിത്ര പ്രവർത്തകരും തമ്മിലുള്ള അവിശുദ്ധ ബന്ധം. പ്രമുഖ നടൻമാരുടെ ഡ്രൈവർമാരിൽ പലരും ഇത്തരം ക്വട്ടേഷൻ ഗാങ്ങിലുള്ളവരാണെന്നു ഇവരുടെ മുൻകാല ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. ഭരണപക്ഷത്തെ പ്രമുഖ നേതാവിന്റെ മകന് സിനിമയിൽ അവിശുദ്ധ ബന്ധങ്ങളുണ്ടെന്ന് ചലച്ചിത്ര പ്രവർത്തകർ തന്നെ പറയുന്നു.
ന്യൂജനറേഷൻ സിനിമാക്കാരുടെ മറവിൽ സിനിമയുമായി ഒരു ബന്ധവുമില്ലാത്തവരും ഇൗ മേഖലയിൽ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് സിനിമക്കാർ തന്നെ പറയും. ക്രിക്കറ്റ് കളിക്കാൻ വന്നു സഹനടൻമാരായ പലരും ഇന്ന് മറ്റു രീതികളിൽ പണം സമ്പാദിക്കുന്നവെന്ന ആക്ഷേപം ശക്തമാണ്. ഇതിനു മുൻപും പല നടികളെയും ഈ സംഘം ബ്ലാക്ക് മെയിൽ ചെയ്തിരിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. സെറ്റിൽ ലഹരി എത്തിക്കൽ, സുരക്ഷ ഒരുക്കൽ തുടങ്ങിയ കലാപരിപാടികളാണു ഇവർ നടത്തുന്നത്.
പൾസർ സുനിക്കു പിന്നിൽ വൻ തോക്കുകളുണ്ടെന്ന് പൊലീസിനോട് അടുത്ത വൃത്തങ്ങൾ തന്നെ പറയുന്നു. വെറുമൊരു ഡ്രൈവറായ സുനിയെ ഇത്ര ദിവസമായിട്ടും പിടികൂടാനാകാത്തത് ഈ ഉന്നതബന്ധങ്ങൾ മൂലമാണെന്നും അവർ സമ്മതിക്കുന്നു. കൃത്യം നടത്തിയ അന്നു രാത്രി തന്നെ വക്കീലിനെ കാണാനും മുൻകൂർ ജാമ്യാപേക്ഷ നൽകാനും മൊബൈൽ ഏൽപ്പിക്കാനുമൊക്കെ ബുദ്ധി ഉപദേശിച്ചു കൊടുത്തവർ തന്നെയാകും സുനിയെക്കൊണ്ട് ഇതു ചെയ്യിച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്.
ലഹരി മരുന്നു മാഫിയ മലയാള സിനിമയിൽ പിടിമുറക്കിയെന്ന വാർത്തകൾ വന്നു തുടങ്ങിയിട്ട് നാളുകളേറെയായി. കൊച്ചിയിൽ നടക്കുന്ന പല നിശാപാർട്ടികളുടെ വിവരംങ്ങളും അതിൽ പങ്കെടുക്കുന്ന സിനിമക്കാരെക്കുറിച്ചുമൊക്കെ പൊലീസിന് കൃത്യമായ വിവരവുമുണ്ട്. പക്ഷേ ഇക്കൂട്ടരുടെ ഉന്നതബന്ധമാണ് നടപടികളെടുക്കുന്നതിൽ നിന്ന് നിയമപാലകരെ വിലക്കുന്നത്.