ഉപയോഗിച്ച തോക്കിൽ യഥാർഥ വെടിയുണ്ടയല്ല ഉപയോഗിച്ചത് എന്നും പുകയും ശബ്‌ദവും ഉയരുന്ന ചെറിയ തിരയാണെന്നും പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്‌തമായി. തൃശൂർ പൊലീസ് അക്കാദമിയിൽനിന്നുള്ള ഫൊറൻസിക് സംഘം ഇന്നലെ ജ്വല്ലറിയിൽ പരിശോധന നടത്തി. അതേസമയം സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്.
വെള്ളി രാത്രി എട്ടോടെ പുലാമന്തോളിൽ കൊളത്തൂർ റോഡിലുള്ള കാഞ്ഞിരക്കടവൻ ജ്വല്ലറിയിലാണ് സംഭവം. യുവാവിനെ നാട്ടുകാർ പിടികൂടിയിരുന്നു. ഇരിമ്പിളിയം സ്വദേശി തൊടിമ്മൽ ആഷിഖ് റഹിമാൻ എന്ന ബാബു(35)വിനെ പിന്നീട് പെരിന്തൽമണ്ണ പൊലീസിന് കൈമാറി. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതുവരെ ഇയാളെ പൊലീസിന് ചോദ്യം ചെയ്യാനായിട്ടില്ല. വധശ്രമം, അനധികൃതമായി തോക്ക് കൈവശംവയ്ക്കൽ, കവർച്ചാശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
പെരിന്തൽമണ്ണ സിഐ സാജു കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. അക്രമിയെത്തിയ ഇരുചക്ര വാഹനം പ്രതിയുടെ പേരിൽ റജിസ്റ്റർ ചെയ്തതാണ്. വെടിയുതിർക്കുന്നതിനിടെ അലമാരയിൽനിന്നു ചില്ല് മുഖത്ത് തെറിച്ച് പരുക്കേറ്റ ജ്വല്ലറിയുടമ പാലൂർ കാഞ്ഞിരക്കടവൻ ഹസൻ (63) ചികിത്സയിലാണ്. ഇയാളിൽനിന്നും പൊലീസ് മൊഴിയെടുത്തു.പ്രതിയെ ഇതിനു മുൻപ് കണ്ടിട്ടില്ലെന്ന് ജ്വല്ലറിയുടമ പറഞ്ഞു. സംഭവം നടക്കുമ്പോൾ കടയുടെ രണ്ടു ഷട്ടറുകൾ പൂട്ടിയിരുന്നു. പകുതി താഴ്‍ത്തിയ മൂന്നാമത്തെ ഷട്ടറിനടിയിലൂടെ ജ്വല്ലറിയിൽ കടന്ന പ്രതി മുന്നറിയിപ്പില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഉടമ പറഞ്ഞു.
പിസ്‍റ്റൾ മലപ്പുറം സായുധ പൊലീസിലെ ആർമറി വിഭാഗം പരിശോധന നടത്തി. ഈ പരിശോധനയിലാണ് തോക്കിൽ ഉപയോഗിച്ചത് യഥാർഥ വെടിയുണ്ടയല്ലെന്ന് വ്യക്‌തമായത്. അതേസമയം ചില്ല് പൊട്ടി കടയുടമയ്‌ക്ക് മുറിവേൽക്കാനുണ്ടായ സാഹചര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. തോക്ക് തിരുവനന്തപുരത്തെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്‌ക്ക് അയയ്ക്കും.