ലോ അക്കാദമി സമരത്തിന്റെ പേരിൽ സി.പി.ഐക്കെതിരെ ഒളിയമ്പെയ്ത് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പി ഒരുക്കിയ രാഷ്ട്രീയക്കെണിയിൽ മറ്റുള്ളവർ വീണെന്ന് അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ആരോപിക്കുന്നു. അതേസമയം, സി.പി.ഐക്ക് ആരുടേയും ഉപദേശം വേണ്ടെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി.
കേരളത്തിലെ ഇടതുമുന്നണി സർക്കാർ രാജ്യത്തിനാകെ മാതൃകയാണ്. അതിന് ഇടിച്ചിൽ വരുന്ന ഒന്നും മുന്നണിക്കുള്ളിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്നാണ് സി.പി.ഐക്കുള്ള കോടിയേരിയുടെ പരോക്ഷ ഉപദേശം. ലോ അക്കാദമിയിൽ ബി.ജെ.പി സ്പോൺസർ ചെയ്ത സമരത്തിന്റെ പിടിയിൽ കോൺഗ്രസ് വീണു. എൽ.ഡി.എഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ പരസ്പരധാരണയോടെ ബി.ജെ.പിയും യു.ഡി.എഫും ശ്രമിക്കുകയാണ്. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കോ-ലീ-ബി കൂട്ടുകെട്ട് ഏതു ഘട്ടത്തിലും പ്രത്യക്ഷപ്പെടാം എന്നതാണ് ലോ ക്കാദമി സമരം ജാഗ്രതപ്പെടുത്തുന്നതെന്നും അദ്ദേഹം ലേഖനത്തിൽ ഓർമിപ്പിക്കുന്നു. കോടിയേരിയുടെ ഉപദേശം സി.പി.ഐയെ ഉദ്ദേശിച്ചാണെന്നു കരുതുന്നില്ലെന്ന് കാനം രാജേന്ദ്രൻ കൊല്ലത്ത് പറഞ്ഞു.
സംസ്ഥാനത്ത് കോ ലീ ബി സഖ്യമല്ല, സി.പി.എം. ബി.ജെ.പി സഖ്യമാണെന്ന് കെ.മുരളീധരൻ എം.എൽ.എ ആരോപിച്ചു. ബി.ജെ.പി നേതാക്കള്‍ പ്രതികളായ കേസുകളിൽ സി.പി.എം അവരെ സഹായിക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു.
ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ:
തിരുവനന്തപുരം ലോ അക്കാദമിയിലെ 29 ദിവസം നീണ്ട സമരം പിന്‍വലിച്ചെങ്കിലും സമര പശ്ചാത്തലത്തില്‍ എല്‍ഡിഎഫില്‍ വിള്ളല്‍വീണുവെന്നും ഭരണനിലനില്‍പ്പിനെ ബാധിക്കുംവിധം സിപിഐ- സിപിഎം ബന്ധം വഷളായെന്നും ചില മാധ്യമങ്ങള്‍ നിരീക്ഷണം നടത്തിയിരുന്നു. സിപിഎം, സിപിഐ എന്നീ പാർട്ടികള്‍ സ്വതന്ത്രവ്യക്തിത്വമുള്ള കക്ഷികളാണെങ്കിലും എല്‍ഡിഎഫ് എന്ന രാഷ്ട്രീയമുന്നണിയില്‍ ഘടകകക്ഷികളായത് മാര്‍ക്സിസം – ലെനിനിസത്തിന്റെയും വര്‍ഗസമരത്തിന്റെയും കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ടാണ്. മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനപ്രമാണം തന്നെ വര്‍ഗ സമരമാണ്. അത് ഓരോ രാജ്യത്തും ഓരോതരത്തില്‍ പ്രത്യക്ഷപ്പെടാം.
എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ഒരുഭാഗത്തു ബിജെപിയും മറുഭാഗത്തു യുഡിഎഫും പരസ്പരധാരണയോടെ നിലയുറപ്പിച്ച് പരിശ്രമിക്കുകയാണ്. ബിജെപിയോടും ആര്‍എസ്എസിനോടും എത്രമാത്രം മൃദുത്വമാണ് കോണ്‍ഗ്രസ് – മുസ്‌ലിംലീഗ് കക്ഷികളും അവരുടെ നേതാക്കളും കാണിക്കുന്നതെന്ന് പേരൂര്‍ക്കടയിലെ സമരസ്ഥലത്തെ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ വ്യക്തമാക്കി.
ആർഎസ്എസ് ഒരുക്കിയ കെണിയിൽ കോൺഗ്രസും യുഡിഎഫും വീണു. ആര്‍എസ്എസിനോടും ബിജെപിയോടുമുള്ള യുഡിഎഫിന്റെ എതിര്‍പ്പ് തൊലിപ്പുറമേയുള്ളതാണെന്ന് തെളിയിക്കുന്നതാണ് ലോ അക്കാദമി സമരം. ബിജെപിയും കോണ്‍ഗ്രസും മുസ്‌ലിംലീഗുമെല്ലാം കൈകോര്‍ത്തുപിടിച്ച് മഹാസഖ്യമുണ്ടാക്കിയാലും എല്‍ഡിഎഫിനെ തോല്‍പ്പിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനും കഴിയില്ല.