ലോ അക്കാദമി വിദ്യാർഥികളുടെ 29 ദിവസമായി നീളുന്ന സമരം അവസാനിപ്പിച്ചു. പ്രിൻസിപ്പൽസ്ഥാനത്ത് നിന്ന് ലക്ഷ്മിനായരെ മാറ്റുമെന്നും പുതിയ പ്രിൻസിപ്പലിനെ ഉടൻ നിയമിക്കുമെന്നും ഉള്ള കരാറിൽ വിദ്യാഭ്യാസ മന്ത്രിയും വിദ്യാർഥികളും മാനേജ്മെന്റും ഒപ്പുവെച്ചു. വിദ്യാർഥികൾക്ക് പിന്തുണയായി വട്ടിയൂർകാവ് എം.എൽഎ കെ.മുരളീധരനും ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷും നടത്തിയിരുന്ന നിരാഹാര സമരവും പിൻവലിച്ചു..
ലോ അക്കാദമി ഗവേണിങ് കൗൺസിലിന്റെ തീരുമാനപ്രകാരം പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ലക്ഷ്മിനായരെ മാറ്റി, സർവകലാശാല നിയമപ്രകാരം എല്ലാ യോഗ്യതയുമുള്ള പുതിയ പ്രിൻസിപ്പലിനെ നിയമിക്കും, ഇക്കാര്യങ്ങളിൽ മാനേജ്മെന്റ് വീഴ്ച വരുത്തിയാൽ സർക്കാർ ഇടപെടും. ഈ മൂന്നുകാര്യങ്ങളാുൾപ്പെടുന്ന കരാറിലാണ് വിദ്യാർഥികളും മന്ത്രിയും മാനേജ്മെന്റും ഒപ്പുവെച്ചത്. അഞ്ച് വർഷത്തേക്ക് ലക്ഷ്മി നായർക്ക് അധ്യാപിക എന്ന നിലയിലും കോളജിൽ പ്രവർത്തിക്കാനാകില്ല. പുതിയ പ്രിൻസിപ്പലിനെ ക്ഷണിച്ചുകൊണ്ടാണ് വീട്ടുവീഴ്ചയ്ക്കുള്ള സന്നദ്ധത മാനേജ്മെൻറ് രാവിലെ അറിയിച്ചത്.
നേരത്തെ എസ്.എഫ്ഐ.യുമായുണ്ടാക്കിയ കരാറിൽ ലക്ഷ്മിനായർ അഞ്ച് വർഷത്തേക്ക് സ്ഥാനം ഒഴിയുന്നുവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അവരെ പ്രിന്‍സിപ്പൽസ്ഥാനത്ത് നിന്ന് മാറ്റി എന്നും അതിന് സമയ പരിധിയൊന്നും ഇല്ലെന്നുമാണ് പുതിയ കരാർ പറയുന്നത്. അതേസമയം കരാറിന്റെ നിയമസാധുതയെക്കുറിച്ചുള്ള സംശയം ബാക്കിയാണ്.
വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടെങ്കിലും ലോ അക്കാദമിയുടെ ഭൂമിപ്രശ്നവും ജാതിപേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയും ലക്ഷ്മിനായരുടെ നിയമ ബിരുദത്തിന്റെ സാധുതയും ബാക്കി നിൽക്കുകയാണ്. ഈ പ്രശ്നങ്ങളിൽ സർക്കാരും സർവകലാശാലയും എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി അറിയേണ്ടത്.