കെഎസ്ആർടിസി എസി വോൾവോ ബസുകളിലെ ഡ്യൂട്ടിക്കായി കണ്ടക്ടർമാരും ഡ്രൈവർമാരും പിടിവലി. കണ്ടക്ടർമാരും ഡ്രൈവർമാരും ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ഓർഡിനറി, എസി വോൾവോ തുടങ്ങി ഏതു ബസിലും വേർതിരിവില്ലാതെ ജോലി ചെയ്യണമെന്നാണ് ചട്ടം. എന്നാൽ എസി ബസുകളിൽ ഒരിക്കലെങ്കിലും ജോലി ചെയ്തിട്ടുള്ളവർ മറ്റു ബസുകളിൽ ഡ്യൂട്ടിക്കു പോകാൻ മടി കാണിക്കുന്നുവെന്നാണ് എടിഒ മാരുടെ പരാതി.
എസി ബസുകളിൽ കൂടുതലും റിസർവേഷനുകളായതിനാൽ കണ്ടക്ടർക്കു ജോലിഭാരം കുറവാണ്. ബസുകളുടെ സാങ്കേതിക തികവും എസിയുടെ സുഖശീതളിമയും കൂടിച്ചേരുമ്പോൾ മറ്റു ബസുകളെ അപേക്ഷിച്ചു സുഖകരമായ ജോലിയായതിനാലാണ് എസി ബസുകളിലെ ഡ്യൂട്ടിക്കു ജീവനക്കാർ അമിത താൽപര്യം കാട്ടുന്നത്. രാവിലെ ഓഫിസിൽ വിളിച്ചു ഡ്യൂട്ടി വിവരങ്ങൾ തിരക്കും. ഡ്യൂട്ടിക്ക് എസി ബസുകളല്ല ലഭിക്കുന്നതെങ്കിൽ അന്നു ലീവെടുക്കുന്നവർ പോലുമുണ്ടത്രെ.
ഉന്നത രാഷ്ട്രീയക്കാർ, യൂണിയൻ നേതാക്കൾ, കെഎസ്ആർടിസിയിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരെ സ്വാധീനിച്ചാണ് പലരും എസി ബസുകളിലെ ഡ്യൂട്ടി തരപ്പെടുത്തുന്നതും സ്ഥിരമായി നിലനിർത്തുന്നതും. ഫലത്തിൽ ഉന്നത സ്വാധീനമുള്ളവർക്കു മാത്രമാണ് എസി ബസുകളിൽ ഡ്യൂട്ടി ലഭിക്കുക. അല്ലാത്തവർ സാധാരണ ബസുകളിലാണ് ജോലി ചെയ്യേണ്ടിവരികയെന്നും ചില ജീവനക്കാർ പറയുന്നു.