ലോ അക്കാദമി സമരത്തിന്റെ പേരിൽ സി.പി.ഐക്കെതിരെ ഒളിയമ്പെയ്ത് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പി ഒരുക്കിയ രാഷ്ട്രീയക്കെണിയിൽ മറ്റുള്ളവർ വീണെന്ന് അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ആരോപിക്കുന്നു. അതേസമയം, സി.പി.ഐക്ക് ആരുടേയും ഉപദേശം വേണ്ടെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി.
കേരളത്തിലെ ഇടതുമുന്നണി സർക്കാർ രാജ്യത്തിനാകെ മാതൃകയാണ്. അതിന് ഇടിച്ചിൽ വരുന്ന ഒന്നും മുന്നണിക്കുള്ളിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്നാണ് സി.പി.ഐക്കുള്ള കോടിയേരിയുടെ പരോക്ഷ ഉപദേശം. ലോ അക്കാദമിയിൽ ബി.ജെ.പി സ്പോൺസർ ചെയ്ത സമരത്തിന്റെ പിടിയിൽ കോൺഗ്രസ് വീണു. എൽ.ഡി.എഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ പരസ്പരധാരണയോടെ ബി.ജെ.പിയും യു.ഡി.എഫും ശ്രമിക്കുകയാണ്. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കോ-ലീ-ബി കൂട്ടുകെട്ട് ഏതു ഘട്ടത്തിലും പ്രത്യക്ഷപ്പെടാം എന്നതാണ് ലോ ക്കാദമി സമരം ജാഗ്രതപ്പെടുത്തുന്നതെന്നും അദ്ദേഹം ലേഖനത്തിൽ ഓർമിപ്പിക്കുന്നു. കോടിയേരിയുടെ ഉപദേശം സി.പി.ഐയെ ഉദ്ദേശിച്ചാണെന്നു കരുതുന്നില്ലെന്ന് കാനം രാജേന്ദ്രൻ കൊല്ലത്ത് പറഞ്ഞു.
സംസ്ഥാനത്ത് കോ ലീ ബി സഖ്യമല്ല, സി.പി.എം. ബി.ജെ.പി സഖ്യമാണെന്ന് കെ.മുരളീധരൻ എം.എൽ.എ ആരോപിച്ചു. ബി.ജെ.പി നേതാക്കള്‍ പ്രതികളായ കേസുകളിൽ സി.പി.എം അവരെ സഹായിക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു.