കെ.എം. അഭിജിത്ത് കെഎസ്‌യു സംസ്ഥാന അധ്യക്ഷനാകും. സംസ്ഥാന ഭാരവാഹികളുടെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പട്ടിക എ, ഐ ഗ്രൂപ്പുകൾ തയ്യാറാക്കി. തിങ്കളാഴ്ചയാണ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിക്കുക.
വർഷങ്ങളായി എ ഗ്രൂപ്പിന് അപ്രമാദിത്തമുള്ളതാണ് കെഎസ്‌യുവിന്റെ സംഘടനാ സംവിധാനം. ഈ സാഹചര്യം മുതലെടുത്താണ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് കോഴിക്കോട്ട് നിന്നുള്ള കെ.എം. അഭിജിത്തിനെ ഗ്രൂപ്പ് നിർദേശിക്കുന്നത്. കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാൻ, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
മൽസരം നടന്നാലും ആയാസമില്ലാതെ പ്രസിഡന്റ് സ്ഥാനം നിലനിർത്താമെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ കണക്ക്. കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിലും ഐ ഗ്രൂപ്പിനാണ് ഏക വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. ഇത്തവണ ആറു ഉപാധ്യക്ഷന്മാരുള്ളതിനാൽ കൂടുതൽ ജനറൽ സെക്രട്ടറിമാരെ വിജയിപ്പിക്കാനുള്ള നീക്കമാണ് ഇരുഗ്രൂപ്പുകളും നടത്തുന്നത്. ഏഴുവീതം പേരെയാണ് ജനറൽ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കുക. മൽസരം നടന്നാൽ 11 ജില്ലാ അധ്യക്ഷ പദവികൾ ലഭിക്കുമെന്നാണ് എ ഗ്രൂപ്പിന്റെ അവകാശവാദം.
സമവായം കണ്ടെത്താനുള്ള ചർച്ചകൾ ഗ്രൂപ്പ് നേതാക്കൾക്കിടയിൽ തുടരുകയാണ്. അങ്ങനെയെങ്കിൽ ആറു ജില്ലകൾ ഐ ഗ്രൂപ്പിന് നൽകും. എന്നാൽ സമവായ ചർച്ചകളെ അട്ടിമറിക്കാനുള്ള കരുത്ത് സംഘടനാ തിരഞ്ഞെടുപ്പ് രീതിക്കുണ്ട്. ഇതാണ് നേതൃത്വത്തെയും ആശങ്കപ്പെടുത്തുന്നത്. ഈ മാസം 25നാണ് പുതിയ അധ്യക്ഷനെ ഒൗദ്യോഗികമായി പ്രഖ്യാപിക്കുക.