സംസ്ഥാനത്ത് നടക്കുന്നത് വിജിലൻസ് രാജോ എന്ന് ഹൈക്കോടതി . മന്ത്രിസഭാ തീരുമാനങ്ങൾ പോലും വിജിലൻസ് ചോദ്യം ചെയ്യുന്നെന്നും ഇത്തരം വ്യവഹാരങ്ങൾക്ക് വിജിലൻസ് കോടതികൾ വഴിയൊരുക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ശങ്കർ റെഡ്ഢി ഉൾപ്പടെയുള്ളവർക്ക് ഡിജിപിയായി ഉദ്യോഗക്കയറ്റം നൽകിയ മുൻമന്ത്രിസഭാ തീരുമാനത്തിനെതിരായ അന്വേഷണം ചോദ്യം ചെയ്ത് പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിമർശനം.
വിജിലൻസിന്റെ അധികാരത്തിലേക്കും അതിന്റെ പരിധിയിലേക്കും വെളിച്ചം വീശിയാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. സംസ്ഥാന മന്ത്രിസഭ ഒരു തീരുമാനമെടുക്കുന്നു . തുടർന്ന് വരുന്ന സർക്കാർ ആ തീരുമാനം അംഗീകരിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ ഒരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടതു തന്നെ തെറ്റായ കീഴ‍്‌വഴക്കത്തിന് വഴിയൊരുക്കുമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ശങ്കർ റെഡ്ഢി ഉൾപ്പടെയുള്ളളരെ ഡിജിപിയായി ഉയർത്തിയ തീരുമാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കുറ്റമൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ത്വരിത പരിശോധന റിപ്പോർട്ടിൽ പറയുന്നുണ്ട് .
എന്നാൽ മുൻസർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കാൻ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്യുന്നുമുണ്ട്. ഇത്തരത്തിൽ മന്ത്രിസഭാ തീരുമാനത്തിന്റെ ന്യായാന്യായങ്ങൾ പരിശോധിക്കാൻ വിജിലൻസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. വിജിലൻസിനുള്ള താക്കീതമാണ് ഹൈക്കോടതി നിരീക്ഷണങ്ങളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബാർകോഴക്കേസ് അട്ടിമറിക്കാനാണ് ശങ്കർ റെഡ്ഢിയെ ഡിജിപിമാരായി നിയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടി പായിച്ചിറ നവാസ് സമർപ്പിച്ച ഹർജിയിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്.