ആരോഗ്യരംഗത്തെ തട്ടിപ്പുകൾ അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന കേരള ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് ബിൽ നിയമമാകുന്നു. നാലു വർഷം മുമ്പ് മരവിപ്പിച്ച ബിൽ വരുന്ന നിയസഭാ സമ്മേളത്തിൽ അവതരിപ്പിക്കാനാണ് നീക്കം. നിയമം നിലവിൽ വരുന്നതോടെ ചികിത്സാ നിരക്കുകൾ ഏകീകരിക്കാൻ സർക്കാരിനു കഴിയും.
സ്വകാര്യ ആശുപത്രികൾക്കും ലാബുകൾക്കും ഇനി സർക്കാരിന്റെ മൂക്കുകയർ.ചികിത്സാച്ചെലവുകൾ വെബ്സൈറ്റിൽ പ്രദർശിപ്പിക്കുക, രോഗവിവരം രേഖാമൂലം രോഗികൾക്കു ലഭ്യമാക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്ന ബില്ലാണ് തയാറായിരിക്കുന്നത്.സർക്കാർ ആശുപത്രികളും ഫാർമസികളും നിയമത്തിന്റെ പരിധിയിൽ വരും.അപേക്ഷ നല്കുന്ന മുഴുവൻ ആശുപത്രികൾക്കും അനുമതി കിട്ടും. എന്നാൽ ഒരു വർഷത്തിനുശേഷം നടത്തുന്ന പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ സ്ഥിരരജിസ്ട്രേഷൻ ലഭിക്കില്ല. കേന്ദ്ര ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് നിയമത്തിന്റെ ചുവടുപിടിച്ച് നാലു വർഷം മുമ്പ് ബിൽ തയാറാക്കിയെങ്കിലും നിയമസഭയിലെത്തിയില്ല.സ്വകാര്യലോബിയുട സമ്മർദ്ദങ്ങളേത്തുടർന്നാണ് ബിൽ മരവിപ്പിച്ചതെന്നും ആരോപണമുയർന്നിരുന്നു.എന്നാലിത്തവണ ബില്ലിന് നിയമവകുപ്പിന്റെ അനുമതി ലഭിച്ചു.നിലവിൽ കേരള ഷോപ്സ് ആന്റ് എസ്റ്റാബ്ളിഷ്മെന്റ് ആക്ടിന്റെ പരിധിയിലാണ് സംസ്ഥാനത്തെ ലാബുകൾ.ഈ നിയമത്തിന്റെ പഴുതുകളുപയോഗിച്ചുള്ള തട്ടിപ്പുകളും ധാരാളം.
23 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ നിയമമാക്കാനാണ് ശ്രമം.നിയമം പ്രാബല്യത്തിൽ വരുന്നതോടെ ആരോഗ്യരംഗത്തെ ചൂഷണങ്ങൾക്കും തട്ടിപ്പുകൾക്കും ഒരു പരിധിവരെയെങ്കിലും തടയിടാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.