കണ്ണൂർ∙ പുളിങ്ങോം സ്വദേശിനിയായ യുവതിയെ പള്ളിക്കുന്ന് ചെട്ടിപ്പീടികയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുളിങ്ങോം കല്ലറയ്ക്കൽ ടൈറ്റസിന്റെയും സാലിയുടെയും മകൾ പവിത (26) യെയാണ് കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിനു ടൗൺ പൊലീസ് കേസെടുത്തു.
ധനലക്ഷ്മി ഹോസ്പിറ്റലിൽ നഴ്സായ പവിത രാവിലെ ജോലി കഴിഞ്ഞു മടങ്ങിയെത്തിയ ശേഷം കുളിക്കാൻ കയറി ഏറെ കഴിഞ്ഞിട്ടും കാണാഞ്ഞതിനെ തുടർന്നു വാതിൽ തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണു മൊഴിയെന്നു പൊലീസ് പറഞ്ഞു. ഭർത്താവ് ഐക്കരമറ്റം ബിപിനോടൊപ്പമാണു ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്.
വസ്ത്രം അലക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിസ്സാര തർക്കം ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെ പത്തോടെയാണു സംഭവം. നാലു മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. ബിപിൻ ആർക്കിടെക്ടാണ്. എസ്ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.