കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ എട്ടുപ്രതികള്‍. അഞ്ചുകന്യാസ്ത്രീകളും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ളവരെയാണ് പോക്സോ നിയമപ്രകാരം പ്രതിചേര്‍ത്തിരിക്കുന്നത്. ശിശുക്ഷേമ സമിതി അധികൃതരുടെ വീഴ്ച ചൂണ്ടിക്കാണിച്ച് പൊലീസ് ബാലാവകാശകമ്മീഷനും കോടതിക്കും റിപ്പോര്‍ട്ട് നല്‍കും.
ഒന്നാം പ്രതിയായ വൈദികന്‍ കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. പെണ്‍കുട്ടിക്ക് പ്രസവസമയത്തും ശേഷവും സഹായങ്ങള്‍ എത്തിച്ചുനല്‍കിയ കൊട്ടിയൂര്‍ പള്ളിയിലെ മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനിയാണ് കേസിലെ രണ്ടാം പ്രതി. പെണ്‍കുട്ടി പ്രസവിച്ച തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും സിറ്ററുമായ ഡോ. ടെസി ജോസ്, ഡോ.ഹൈദരാലി, അഡ്മിനിസ്ട്രേറ്റര്‍ സി. ആന്‍സി മാത്യു എന്നിവരാണ് മൂന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍. പെണ്‍കുട്ടിക്ക് സഹായങ്ങള്‍ നല്‍കിയ തോണിച്ചാല്‍ ക്രിസ്തുദാസി മഠത്തിലെ സി.ലിസ് മരിയ ആറാം പ്രതിയും വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലെ സി.അനീസ, ഏഴാം പ്രതിയും സൂപ്രണ്ട് സി.ഒഫീലിയ എട്ടാം പ്രതിയുമാണ്. പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നതിനാല്‍ ആര്‍ക്കും ജാമ്യം ലഭിക്കില്ല. ഏഴുപേരുടേയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം.
ശിശുക്ഷേമസമിതി അധികൃതരായ ഫാ.തോമസ് ജോസഫ് തേരകവും സി.ബെറ്റിയും കുറ്റക്കാരാണെങ്കിലും ജുഡീഷ്യല്‍ പദവി വഹിക്കുന്നതിനാല്‍ പ്രതി ചേര്‍ക്കാന്‍ പൊലീസിന് കഴിയില്ല. ഇവര്‍ക്കെതിരെ വിശദമായ റിപ്പോര്‍ട്ട് ബാലവകാശ കമ്മീഷനും കോടതിയിലും സമര്‍പ്പിക്കും. കുറ്റകൃത്യം മറച്ചുവെക്കാന്‍ കൂട്ടുനിന്ന മറ്റുചിലരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന ഫാ.റോബിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനാണ് പേരാവൂര്‍ സി.ഐ സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്‍റെ തീരുമാനം.