കടയ്ക്കലിൽ ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം.ജില്ലയുടെ പലഭാഗത്തും കെ.എസ്.ആർ.ടി ബസുകൾക്കും സ്വകാര്യവാഹനങ്ങൾക്കും നേരെ ആക്രമണം ഉണ്ടായി. മരിച്ച ബി.ജെ.പി പ്രവർത്തകൻ രവീന്ദ്രനാഥൻപിള്ളയുടെ മൃതദേഹം വൈകിട്ടോടെ സംസ്ക്കരിച്ചു.
രാവിലെ സമാധാനപരമായിരുന്ന ഹർത്തൽ ഉച്ചയോടെയാണ് അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞത്. കടകൾ ഭൂരിഭാഗവും അടഞ്ഞുകിടന്ന ഹർത്താൽ വാഹനഗതാഗത്തെ കാര്യമായി ബാധിച്ചില്ല.സ്വകാര്യബസുകൾ നിരത്തുകളിൽ നിന്ന് വിട്ടുനിന്നപ്പോൾ കെ.എസ്.ആർ.ടിസി സർവീസ് നടത്തി. ഹർത്താലിന്റെ മറവിൽ അക്രമികൾ കൊട്ടാരക്കര കോട്ടാത്തലയിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെയും പുനലൂരിൽ രണ്ടു ബസുകൾക്ക് നേരെയും കല്ലേറുണ്ടായി. കോട്ടത്തലയിൽ ഒരു ലോറിയും തകർത്തു. മൈലത്ത് വിവാഹപാർട്ടി സഞ്ചരിച്ച വാഹനത്തിന് നേരെയും പുനലൂരിലും സ്വകാര്യവാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ആക്രമണത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് പരിക്കേറ്റു
കടയ്ക്കലിൽ സംഘർഷത്തിൽ മരിച്ച ബി.ജെ.പി പ്രവർത്തകൻ രവീന്ദ്രനാഥൻ പിള്ളയുടെ മൃതദേഹം വൈകിട്ടോടെ സംസ്ക്കരിച്ചു.റിട്ടയേഡ് എ.എസ്.ഐ എന്ന നിലയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം. ബി.ജെ.പി പ്രവർത്തകന്റെ മരണം ദൗർഭാഗ്യകരമാണെന്ന് സി.പി.എം കൊല്ലം ജില്ലാ നേതൃത്വം പറഞ്ഞു.സംഘർഷമുണ്ടാവുമ്പോൾ രാഷ്ട്രീയ നേതൃത്വങ്ങൾ പക്വതയോടെ അതു പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.കടയ്ക്കലിൽ ബി.ജെ.പി പ്രവർത്തകൻ മരിക്കാനിടയായത് ഉൽവസത്തിനിടെയുണ്ടായ തർക്കത്തിലാണ്.കുറ്റക്കാർക്കെതിരെ ന്യായമായ നടപടി വേണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു.