സംസ്ഥാനത്തിന് കൂടുതൽ വായ്പയെടുക്കാൻ പൊതുബജറ്റിൽ അനുമതി നൽകണമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. കേരളത്തിലെ നാണ്യവിളകൾക്ക് സമഗ്രമായ ഇൻഷ്വറൻസ് തയ്യാറാക്കണം. എയിംസ് അടക്കമുള്ള മുൻ ആവശ്യങ്ങളിൽ ചിലതെങ്കിലും യാഥാർഥ്യമാകുമെന്നും കേരളം പ്രതീക്ഷിക്കുന്നു.
നോട്ടുറദ്ദാക്കൽ സംസ്ഥാനത്തിന്റെ വരുമാനത്തിൻ സൃഷ്ടിച്ച ഇടിവ് മറികടക്കാനുള്ള കൈത്താങ്ങ് ബജറ്റിൽ വേണമെന്നാണ് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെടുന്നത്. 18500 കോടിരൂപയാണ് സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പയുടെ പരിധി. ഇത് ഒരുശതമാനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് കത്തുനൽകിയിരുന്നു.
തൊഴിലുറപ്പ് പദ്ധതിക്കായി ഇരട്ടിതുക അനുവദിക്കണം. സംസ്ഥാനത്ത് കിട്ടുന്ന പണം കൊണ്ട് 45 ദിവസം വരെ തൊഴിൽ നൽകാനേ സാധിക്കുന്നുള്ളു. വരാനിരിക്കുന്ന വരൾച്ച പരിഗണിച്ച് കാർഷിക കടാശ്വാസപദ്ധതികൾ ബജറ്റിൽ വേണം.
സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യവിഹിതത്തിലെ വർധന, എയിംസ്, റബർ വിലസ്ഥിരതാഫണ്ടിന് സഹായം, അഗ്രോപാർക്കുകൾക്ക് ധനസഹായം, ദേശീയപാത 66ന്റെ വികസനം, സംസ്ഥാനത്തെ കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ക്കും സംയുക്തസംരംഭങ്ങൾക്കും സഹായം, സംസ്ഥാനത്തിന്റെ വൻകിടപദ്ധതികൾക്കുള്ള സഹായം, കൊച്ചി-പാലക്കാട് വ്യവസായഇടനാഴിക്ക് സഹായം തുടങ്ങിയവയും കേരളം ആവശ്യപ്പെടുന്നു. കുട്ടനാട് പാക്കേജിനുള്ള കേന്ദ്രവിഹിതം നൽകുക, റബറിനെ മെയ്ക് ഇന്‍ ഇന്ത്യയിൽ ഉൾപ്പെടുത്തുക, എ.സി ബസുകൾക്ക് ചുമത്തിയ സേവനനികുതിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകളെ ഒഴിവാക്കുക എന്നിവയും മുഖ്യ ആവശ്യങ്ങളാണ്.