കർഷകർക്കുള്ള നഷ്ടപരിഹാരം കൂട്ടാന്‍ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. മുപ്പത് വർഷമായി തരിശിട്ട കോഴിക്കോട് ചെറുവണ്ണൂരിലെ ആവളപാണ്ടിയിൽ കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നെല്ല് നമ്മുടെ അന്നം, എല്ലാവരും പാടത്തേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ഇക്കഴിഞ്ഞ ഡിസംബറിലാണ് കോഴിക്കോട് ജില്ലയുടെ നെല്ലറയെന്ന് അറിയപ്പെടുന്ന ആവളപാണ്ടിയില്‍ വിത്തിറക്കിയത്. കൃഷിവകുപ്പ്, കുടുംബശ്രീ, പാടശേഖര സമിതികള്‍ തുടങ്ങിയവയുടെ കൂട്ടായ്മയില്‍ തരിശായിക്കിടന്ന ഏക്കറുകണക്കിന് ഭൂമി കൃഷിയോഗ്യമാക്കുകയായിരുന്നു. നടീല്‍ ഉല്‍സവം നടത്തി 110ാം ദിവസമാണ് കൊയ്ത്തുല്‍സവം സംഘടിപ്പിച്ചത്.
നെല്‍വയല്‍ കര്‍ഷകര്‍ ഒരു ഹെക്ടറിന് നൂറുരൂപ പ്രീമിയം അടച്ചാല്‍ 35,000 രൂപവരെ നഷ്ടപരിഹാരം നല്‍കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി കൊണ്ട് വലിയ പ്രയോജനമുണ്ടാകില്ലെന്നും ഇതിനായി നീക്കിവച്ച പണംകൊണ്ട് ഓരോ വീട്ടിലും സോളര്‍ പാനല്‍ വച്ചുനല്‍കുന്നതാണ് നല്ലതെന്നും നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. പേരാമ്പ്ര തരിശുരഹിതമണ്ഡലം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ചടങ്ങില്‍ പങ്കെടുത്തു.