റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ചെലവിനെന്ന പേരിൽ വില്ലേജ് ഓഫിസർമാരെ ഉപയോഗിച്ചു കൊല്ലം ജില്ലയിൽ വ്യാപക പണപ്പിരിവ്. നാലായിരം മുതല്‍ പതിനായിരം രൂപ വരെ ഓരോ വില്ലേജ് ഓഫീസറും പിരിച്ചു നൽകാനാണ് കൊല്ലം തഹസീൽദാർ നിർദേശിച്ചിരിക്കുന്നത്. പണപ്പിരിവിനായി വില്ലേജ് ഓഫീസർമാർക്ക് നൽകിയ രസീതിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
റിപ്പബ്ലിക് ദിനാഘോഷത്തിന് പണംപിരിവ് ഓരോ വില്ലേജ് ഓഫീസർക്കും ടാർജറ്റ് നിശ്ചയിച്ചിരിക്കെയാണ് കൊല്ലം തഹസീൽദാർ. പണം പിരിച്ച് നൽകാനായി വില്ലേജ് ഓഫീസർമാർക്ക് കൈമാറിയ രസീതിന്റെ പകർപ്പാണിത്, ആഘോഷ കമ്മിറ്റി ട്രഷറർ കൂടിയായ കൊല്ലം തഹസിൽദാരുടെ പേരാണു രസീതുബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്.കൊല്ലം ജില്ലയിലേ 105 വില്ലേജ് ഓഫീസർമാരും പണംപിരിക്കണം.
10,000, 8000, 7000 എന്നിങ്ങനെയാണ് പിരിച്ചു നൽകേണ്ട തുക നിശ്ചയിച്ചിട്ടുള്ളത്. ഉൾപ്രദേശത്തെ വില്ലേജ് ഓഫിസർമാർ 4,000 രൂപ പിരിച്ചാൽ മതി. പത്തനാപുരം മണ്ഡലത്തിൽ മാത്രം രസീതു നൽകാതെയാണു പണപ്പിരിവ്. റിപ്പബ്ളിക് ദിനോഘോഷത്തിന് വേദി പണിയുന്നത് പൊതുമരാമത്ത് വകുപ്പും ലഘുഭക്ഷണം നൽകുന്നത് ജില്ലാഭരണകൂടവുമാണ്.പരേഡ് നടക്കുന്ന മൈതാനത്തിന് വാടകപോലും നൽകേണ്ടതില്ല. പിന്നെ എന്തിനു വേണ്ടിയാണ് പണപ്പിരിവെന്നാണ് വില്ലേജ് ഓഫീസർമാരുടെ ചോദ്യം.