തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥിപ്രതിഷേധത്തിൽ സർക്കാർ ഇടപെടുന്നു. നാളെ വിദ്യാഭ്യാസമന്ത്രി സമരക്കാരുമായി ചർച്ച നടത്തും. അതേസമയം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായർ ഹാജര്‍ പ്രശ്നം പറയാനെത്തിയ വിദ്യാര്‍ഥിനിയെ ആക്ഷേപിച്ച് സംസാരിക്കുന്ന ശബ്ദരേഖ പുറത്തു വന്നു. വിദ്യാര്‍ഥികളുടെ ഭാഗത്താണ് ന്യായമെന്നും മാനേജ്മെന്റ് നടപടികള്‍ക്ക് നീതീകരണമില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വിദ്യാർഥി പ്രതിഷേധം 14ാം ദിവസത്തിലെത്തി നില്ക്കുമ്പോഴാണ് സർക്കാർ ഇടപെടൽ.വിദ്യാർഥികളെ കണ്ടശേഷം വിദ്യാഭ്യാസമന്ത്രിയുമായി സംസാരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോടാണ് മന്ത്രി ചർച്ചയുടെ കാര്യം അറിയിച്ചത്.നാളെ വൈകിട്ട് നാലിന് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. അതിനിടെ മെഡിക്കൽ സർട്ടിഫിക്കറ്റുമായെത്തിയ വിദ്യാർഥിനിയോട് പ്രിൻസിപ്പൽ ലക്ഷ്മി നായർ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നു.ആരോഗ്യമില്ലെങ്കില്‍ എന്തിന് എല്‍എല്‍ബിയ്ക്ക് ചേര്‍ന്നുവെന്ന് പരിഹസിക്കുന്നതാണ് സംഭാഷണം.
നിരവധി രക്ഷിതാക്കളാണ് ഇന്ന് പ്രിൻസിപ്പലിനെതിരെ ഉപസമിതിക്കു മുമ്പിൽ പരാതി ഉന്നയിച്ചത്. അക്കാദമിയിലെ പൂർവ വിദ്യാർഥികൾ ഉൾപ്പെടുന്ന സർവകലാശാല ഉപസമിതിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും സർക്കാർ ഇടപെടൽ വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് എ ഐ വൈ എഫ് നാളെ സെക്രട്ടേറിയറ്റിലേയ്ക്കു മാർച്ച് നടത്തും.