കേരളത്തിൽ ആദ്യമായി ശ്വാസകോശവും ഹൃദയവും ഒരുമിച്ച് മാറ്റിവച്ച കുട്ടമ്പുഴ സ്വദേശിയായ ജനീഷ പുതിയ ജീവതത്തിലേക്ക്. കൊച്ചി ലിസി ആശുപത്രിയിൽ ജനുവരി ആറിനായിരുന്ന ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള അതിസങ്കീർണ ശസ്ത്രക്രിയ നടന്നത്. കരുനാഗപ്പള്ളി സ്വദേശി നിഥിന്റെ ഹൃദയവും ശ്വാസകോശവുമാണ് ജനീഷയ്ക്ക് ലഭിച്ചത്.
വാഹനാപകടത്തത്തെ തുടർന്ന് മസ്തിക്ഷമരണം സംഭവിച്ച 19കാരൻ നിഥിന്റെ മാതാപിതാക്കള്‍ അവയവദാനത്തിന് നൽകിയ സമ്മതം യഥാർഥത്തിൽ ജനീഷയെന്ന ഇരുപത്തിയാറുകാരിക്ക് ജീവത്തിലേക്കുള്ള മടക്കം കൂടിയാണ്. ശ്വാസകോശവും ഹൃദയവും തകരാറിലാകുന്ന ഐസൻമെംഗർ എന്ന അപൂർവ രോഗത്തിന് വർഷങ്ങളായി ചികിത്സയിലായിരുന്നു ജനീഷ. രണ്ടാഴ്ച മുൻപ് രോഗം മൂർഛിച്ചു. അവയവമാറ്റമല്ലാതെ മറ്റൊരു പോംവഴിയും ഇല്ലായാരിന്നു.. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി മുഖേനയാണ് നിഥിന്റെ ഹൃദയവും ശ്വാസകോശവും ജനീഷയ്്ക്ക് ലഭിച്ചത്. ഇക്കഴിഞ്ഞ ആറാം തിയതിയായിരുന്നു ഏഴ് മണിക്കൂർ നീണ്ട അതിസങ്കീർണ ശസ്ത്രക്രിയ. വൈകിട്ട് മൂന്നേകാലോടെ നിഥിന്റെ ഹൃദയവും ശ്വാസകോശവും ജനീഷയിൽ സ്പന്ദിച്ചു തുടങ്ങി. ആദ്യമായാണ് രണ്ട് ശ്വാസകോശങ്ങളും ഹൃദയവും ഒന്നിച്ച് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ സംസ്ഥാനത്ത് നടക്കുന്നത്. ജന്മായുള്ള ഹൃദയത്തിലെ സുഷിരമാണ് ഐസൻമെംഗർ എന്ന സങ്കീർണ രോഗത്തിലേക്ക് ജനീഷയെ എത്തിച്ചത്.
മകളുടെ ജീവൻ തിരികെ നൽകിയ ലിസി ആശുപത്രിയിലെ ഡോക്ടർമാരോടും, മാനേജ്മെന്റിനോടും, ജീവനക്കാരോടും കണ്ണീരോടെ നന്ദി പറഞ്ഞ അമ്മ നിർമല നിഥിന്റെ മാതാപിതാക്കളെ കാണാനുള്ള ആഗ്രഹവും തുറന്നു പറഞ്ഞു.
കുട്ടമ്പുഴയിലെ നിർധന കുടുംബാംഗമായ ജനീഷയും ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളുമാണ് വൻ തുക സമാഹരിച്ച് നൽകിയത്. തുടർ ചികിത്സയ്ക്കും ഈ കുടുംബത്തിന് വേണ്ടത് നല്ല മനസുള്ളളവരുടെ സഹായം തന്നെ. തീവ്രപരിചരണവിഭാഗത്തിൽ നിന്നും മാറ്റിയെങ്കിലും ഒരാഴ്ച കൂടി ജനീഷയക്ക് ആശുപത്രിയിൽ തുടരേണ്ടി വരും.