ഒാരോ പൗരന്റേയും ആരോഗ്യവിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്ന ഇ ഹെൽത്ത് പദ്ധതി യാഥാർഥ്യമാകുന്നു. ചികിത്സയ്ക്കൊപ്പം രോഗപ്രതിരോധ പ്രവർത്തനത്തിനും പ്രാമുഖ്യം ലഭിക്കും.തിരുവനന്തപുരം പേരൂർക്കട ജില്ലാആശുപത്രിയിൽ പ്രവർത്ത സജ്ജമായ രാജ്യത്തെ ആദ്യ ഇ ഹെൽത്ത് സെന്ററിന്റ ഉദ്ഘാടനം മറ്റന്നാൾ മുഖ്യമന്ത്രി നിർവ്വഹിക്കും.
നമ്മുടെ നാട്ടിൽ എത്ര കാൻസർ രോഗികളുണ്ട്?എവിടെപ്പോയി ചോദിച്ചാലും അറിയില്ലെന്നേ ഉത്തരം കിട്ടൂ.കാൻസറെന്നല്ല ഏതുരോഗത്തിന്റ കാര്യമെടുത്താലും ഇത് തന്നെയാണ് അവസ്ഥ.ഇതിനെല്ലാം പരിഹാരമാണ് ഇ ഹെൽത്ത്.പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഒരാൾക്ക് എന്തൊക്കെ അസുഖങ്ങൾ വന്നിട്ടുണ്ട്, എത്ര ശസ്ത്രക്രിയ ചെയ്തു എന്നുതുടങ്ങി ഇസിജിയും സ്കാനിങ് റിപ്പോർട്ടും വരെ ഒറ്റ ഫയലായി കംപ്യൂട്ടറിലുണ്ടാകും.രോഗിയുടെ െഎ.ഡി നമ്പർ നല്കിയാൽ അതുവരെയുള്ള ചികിൽസ വിവരങ്ങൾ ഡോക്ടറുടെ മുന്നിൽ തെളിയും.
ഒാരോരുത്തരുടേയും ആധാർ നമ്പർ തന്നെയായിരിക്കും െഎ.ഡി നമ്പരും. സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ വിവരങ്ങൾ നേരിട്ടും മറ്റുള്ളവരുടേത് വീടുകളിൽ സർവേ നടത്തിയുമായിരിക്കും ആരോഗ്യപ്രവർത്തകർ ശേഖരിക്കുക.പദ്ധതി വരുന്നതോടെ ഏതൊക്കെ സ്ഥലങ്ങളിൽ എന്തൊക്കെ രോഗങ്ങൾ പടർന്ന് പിടിക്കുന്നുവെന്നും മനസിലാക്കാനാകും.അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങളും സംഘടിപ്പിക്കാം.പദ്ധതി വിജയകരമായാൽ ആരോഗ്യരംഗത്ത് സമൂലമാറ്റത്തിന് വഴിയൊരുക്കുമെന്നുറപ്പ്.