രൂക്ഷമായ വരൾച്ച ടൂറിസം മേഖലയെ തളർത്തുന്നു. വെള്ളമില്ലാതായതോടെ അതിരപ്പിള്ളിയിൽ സഞ്ചാരികളെത്താതായി. ടിക്കറ്റ് വരുമാനത്തിൽ ഒറ്റ മാസം കൊണ്ടു നാലു ലക്ഷത്തോളം രൂപയുടെ കുറവുണ്ടായപ്പോൾ വ്യാപാര മേഖലയിലും മുൻപെങ്ങുമില്ലാത്ത മാന്ദ്യമാണ്.
അതിരപ്പിള്ളി കാണാനെത്തുന്നവരെല്ലാം നിരാശരായാണ് മടങ്ങുന്നത്. വെള്ളച്ചാട്ടം ഇത്രയും വരണ്ടുണങ്ങുമെന്ന് പ്രതീക്ഷിച്ചില്ലത്രേ. ചാലക്കുടിപ്പുഴയിലെ പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ വൈദ്യുതോൽപാദനം കൂട്ടുന്ന ചില നേരങ്ങളിൽ മാത്രമാണ് െവള്ളച്ചാട്ടം എന്ന് വിളിക്കാവുന്ന അവസ്ഥപോലുമുള്ളത്.
വെള്ളമില്ലാത്ത അതിരപ്പിള്ളിയിലേക്കുള്ള യാത്ര സഞ്ചാരികൾ ഒഴിവാക്കി തുടങ്ങി. ജനുവരിയിൽ മാത്രം പതിനയ്യാിരത്തോളം സഞ്ചാരികൾ കുറഞ്ഞെന്നാണ് വനം വകുപ്പിന്റെ കണക്ക്. ടിക്കറ്റിൽ മാത്രം നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം. സർക്കാരിനു മാത്രമല്ല, അതിരപ്പിള്ളിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന സ്വകാര്യ സ്ഥാപനങ്ങളും കഷ്ടത്തിലാണ്.
നോട്ട് നിരോധനം മൂലം നവംബർ മുതലെ ടൂറിസം മേഖലയിൽ നഷ്ടക്കണക്കായിരുന്നു. അവിടെ നിന്ന് കരകയറും മുൻപാണ് പൊള്ളിക്കുന്ന വേനൽക്കാലം അവശേഷിക്കുന്ന ടൂറിസം പ്രതീക്ഷകൾകൂടി കരിച്ച് കളയുന്നത്.