നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച പ്രതികളുമായി ബന്ധമില്ലെന്ന് നടന്‍ ദിലീപ്. പുതിയ സിനിമാസംഘടന രൂപവല്‍ക്കരിച്ചതിന്റെ പേരില്‍ ചിലര്‍ തന്നെ ക്രൂശിക്കുകയാണെന്ന് ദിലീപ് ഫെയ്സ്ബുക്കില്‍ ആരോപിച്ചു. നടിക്കെതിരായ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ അണിയറപ്രവര്‍ത്തകരുടെ പശ്ചാത്തലം പരിശോധിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനിച്ചു. അതിക്രമം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയെ പിടിക്കാനുള്ള പൊലീസിന്റെ നെട്ടോട്ടം തുടരുകയാണ്.
നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തന്നെ ചോദ്യം ചെയ്തുവെന്നു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളോടാണ് ദിലീപിന്റെ പ്രതികരണം. തന്റെ വീട്ടിൽ പൊലീസുകാര്‍ വരികയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ദിലീപ് വിശദീകരിച്ചു. സിനിമാ സമരത്തിനെതിരെ നിലപാടെടുത്ത് പുതിയ സംഘടന രൂപീകരിച്ചതിന് ചിലര്‍ തന്നെ ക്രൂശിക്കുകയാണെന്ന് ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച മുഴുവൻ പ്രതികളെയും എത്രയും വേഗത്തിൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ദിലീപ് കുറിപ്പില്‍ ആവശ്യപ്പെട്ടു. നടിക്കെതിരായ അതിക്രമത്തെ അപലപിച്ച് ഫിലിം ചേംബര്‍ പ്രമേയം പാസാക്കി. മോശം പശ്ചാത്തലമുള്ളവരെ ഇനി സിനിമയുമായി സഹകരിപ്പിക്കില്ലെന്ന് സംഘടന വ്യക്തമാക്കി.
നടിയെ ആക്രമിച്ച പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളിലേക്കും വ്യാപിപ്പിച്ചു. സുനിയും മറ്റൊരു പ്രതിയായ വിജീഷും ഒന്നിച്ചുണ്ടെന്ന നിഗമനത്തിലാണ് പൊലീസിന്റെ നീക്കങ്ങൾ. തമിഴ്നാട്ടിലേക്കോ കർണാടകയിക്കോ സുനി കടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് കേരളത്തിന് പുറത്തും അന്വേഷണം ശക്താക്കിയിട്ടുണ്ട്.