ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളന ഉദ്ഘാടകനെ ചൊല്ലി ബംഗാൾ ഘടകത്തിന് അതൃപ്തി. സിംഗൂർ കേസിൽ ബംഗാളിലെ ബുദ്ധദേവ് സർക്കാരിനെതിരെ വിധിപറഞ്ഞ ജസ്റ്റിസ് ഗോപാൽ ഗൗഡയായിരുന്നു ഉദ്ഘാടകൻ. ഇന്ന് സമാപിക്കുന്ന സമ്മേളനം പി.എ. മുഹമ്മദ് റിയാസിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കും.
2006 ൽ സിംഗൂറിൽ ടാറ്റയുടെ നാനോകാർ പ്ലാന്റിന് കർഷകരിൽ നിന്ന് ഭൂമി പിടിച്ചെടുത്തത് ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരുന്ന ഇടത് സർക്കാരായിരുന്നു. സ്ഥലമേറ്റെടുത്ത നടപടി റദ്ദാക്കി, ബംഗാളിലെ സി പി എം സർക്കാരിനെതിരെ കടുത്ത വിമർശനമുന്നയിച്ച സുപ്രീം കോടതി ബഞ്ചിന്റെ അധ്യക്ഷൻ ഗോപാൽ ഗൗഡയായിരുന്നു കൊച്ചിയിൽ ഡി വൈ എഫ് ഐ സമ്മേളനത്തിന്റെ ഉദ്ഘാടകൻ.
ബംഗാൾ പത്രങ്ങള്‍ ഇത് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐയെ പരിഹസിച്ചതാണ് പ്രതിനിധികളെ പ്രകോപിപ്പിച്ചത്. കമൽഹാസനെ ഉദ്ഘാടകനാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് സംഘാടകർ കർണാടകയിലെ മുൻ എസ് എഫ് ഐ നേതാവ് കൂടിയായ ഗോപാൽ ഗൗഡയെ ക്ഷണിച്ചത്. എഐഎസ്എഫ് ഇടതുയുവജനഐക്യത്തിന് തുരങ്കംവെയ്ക്കുന്നുവെന്ന വിമർശനം ഇന്നലത്തെ ചർച്ചകളിൽ കേരളപ്രതിനിധികളുയർത്തി. വനിതാപ്രാതിനിധ്യം ഉറപ്പാക്കാനായി ഭരണഘടന ഭേദഗതി ചെയ്യും.
എം.ബി.രാജേഷിന് പകരം പി.എ.മുഹമ്മദ് റിയാസ് അഖിലേന്ത്യാ അധ്യക്ഷനാകും. അവോയി മുഖർജി സെക്രട്ടറിയായി തുടര്‍ന്നേക്കും. കശ്മീരിൽ സൈന്യത്തെ നിയന്ത്രിച്ച് പ്രശ്നപരിഹാരത്തിന് മാർഗങ്ങൾ തേടണമെന്ന പ്രമേയവും സമ്മേളനം പാസാക്കി.