പൊലീസ് കസ്റ്റഡിയിലെടുത്തതും വിവസ്ത്രരാക്കിയതും എന്തിനെന്ന് ഇപ്പോഴും അറിയില്ലെന്ന് കൊച്ചി സൗത്ത് പൊലീസിൻറെ പ്രാകൃത മുറയ്ക്കിരയായ ദളിത് യുവാവ്. ശനിയാഴ്ച രാത്രി വാഹനപരിശോധനയ്ക്കും ശേഷം വിട്ടയച്ച എസ് ഐ വാഹനം സ്റ്റാർട്ട് ചെയ്യാൻ വൈകിയെന്നാരോപിച്ച് നടുറോഡിൽ മർദ്ദനം തുടങ്ങുകയായിരുന്നെന്നും ഇരയാക്കപ്പെട്ട ഉപേന്ദ്രജിത് മനോരമ ന്യൂസിനോട് പറഞ്ഞു. പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് തന്നെ ഒന്നും ചെയ്യാനാവില്ലെന്ന് എസ്.ഐ വെല്ലുവിളിച്ചെന്നും യുവാവ് പറഞ്ഞു.
കുറ്റമൊന്നും ചെയ്യാതെ ക്രൂരമായ മൂന്നാം മുറയ്ക്കിരയാകേണ്ടി വന്നതിൻറെ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ല തൃക്കാക്കര സ്വദേശി ഉപേന്ദ്രജിത്തിന്. സഹോദരൻ വിനോദ് അംബേദ്ക്കറിനൊപ്പം സുഹൃത്തായ ആയ്യപ്പനെ വീട്ടിൽ കൊണ്ടുവിടാനായാണ് ഉപേന്ദ്രൻ കടവന്ത്രയിൽ എത്തിയത്. ആ സമയം സ്ഥലത്തെത്തിയ സൗത്ത് എസ്ഐ എ.സി.വിപിനും സംഘവും വഴിയോരത്ത് വണ്ടി നിർത്തിയിട്ടതിനെക്കുറിച്ച് അന്വേഷിക്കുകയും വാഹനം പരിശേധിക്കുകയും ചെയ്തു. അസ്വഭാവികമായി ഒന്നും കാണാത്തതിനെ തുടർന്ന് വിട്ടയച്ച എസ്ഐ കാർ സ്റ്റാർട്ടാക്കാൻ വൈകിയെന്നാരേപിച്ചാണ് മർദനം തുടങ്ങിയത്.
നാട്ടുകാർ കൂടിയതോടെ ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ച് നിർബന്ധിച്ച് തുണി അഴിപ്പിക്കുകയായിരുന്നു. പൊലീസ് കംപ്ലയിൻറ്്സ് അതോറിറ്റിയെ എസ്ഐ പരിഹസിച്ച കാര്യവും ഉപേന്ദ്രജിത്ത് ഓർക്കുന്നു. മർദനത്തിൽ ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റ ഉപേന്ദ്രജിത്ത് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.