കേരള സർവകലാശാല അസിസ്റ്റന്റ് നിയമനത്തെ കുറിച്ചുള്ള ഹൈക്കോടതി വിധിയിൽ വൈരുധ്യമെന്ന് വിലയിരുത്തല്‍. ആറുമാസം മുൻപ് ജസ്റ്റിസ് കെമാൽ പാഷ പുറപ്പെടുവിച്ച വിധിക്ക് കടകവിരുദ്ധമാണ് ഇപ്പോഴത്തെ കോടതി നിലപാട്. ക്രമവിരുദ്ധമെന്ന് ലോകായുക്തയും ഹൈകോടതിയുടെ കമ്മിഷനും കണ്ടെത്തിയ നിയമനങ്ങൾ ശരിവെച്ചുകൊണ്ടുമുള്ള വിധിക്കെതിരെ അപ്പീൽപോകാനുള്ള തീരുമാനത്തിലാണ് ഹർജിക്കാർ.
സർവകലാശാല വിസി, പ്രോ വിസി സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർക്കെതിരെ മാത്രമല്ല, ക്രമവിരുദ്ധമായി നിയമനം ലഭിച്ചവരെ കൂടി ഉൾപ്പെടുത്തിവേണം കുറ്റപത്രം നൽകാനെന്നാണ് അസിസ്റ്റന്റ് നിയമന കേസ് പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് കെമാൽപാഷ പറഞ്ഞത്. ഈവിധി വന്ന് ആറുമാസം കഴിയുമ്പോൾ , ഹൈക്കോടതിയിലെ മറ്റൊരു ബഞ്ച് പറയുന്നത്, ഇവരുടെ നിയമനം ശരിയാണ് , മുൻകാല പ്രാബല്യത്തോടെ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാണ്. വൈരുധ്യങ്ങൾ ഇവിടെ തീരുന്നില്ല.
188 പേരുടെ നിയമനം ശരിയെന്ന് പറയുന്ന കോടതി, പക്ഷെ ഈ ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം പാടില്ലെന്നും നിഷ്കർഷിച്ചിട്ടുണ്ട്. 2114 പേരുടെ റാങ്ക് പട്ടികയിലെ ആദ്യ 200 പേരിൽ 110 പേരും തിരുവനന്തപുരം ജില്ലക്കാരാണ്. ഉത്തര പേപ്പറിൽ മാർക്കുതിരുത്തി അനർഹരെ തിരുകികയറ്റി എന്ന പരാതി ക്രൈം ബ്രാഞ്ച് അന്വേഷിച്ചപ്പോൾ, തെളിവാകേണ്ട 50,000 ഉത്തരപേപ്പറുകളും സർവകലാശാലയിൽ നിന്ന് അപ്രത്യക്ഷമായതായും കണ്ടെത്തിയിരുന്നു.