പൊലീസ് അതിക്രമക്കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന് തന്നെ വീണ്ടും സമാനസ്വഭാവമുള്ള കേസിൽ അന്വേഷണച്ചുമതല. യുവാക്കളെ അടിവസ്ത്രത്തിൽ ലോക്കപ്പിലിട്ട സംഭവത്തിൽ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട അസിസ്റ്റന്റ് കമ്മിഷണർക്കെതിരെയാണ് ആക്ഷേപം. സ്കൂൾ ബസ് ഡ്രൈവറുടെ നട്ടെല്ലൊടിച്ച പൊലീസുകാർക്കെതിരായ അന്വേഷണം ഇദ്ദേഹം അട്ടിമറിച്ചതിന്റെ രേഖകളാണ് പുറത്തുവരുന്നത്.
നാലുവയസുകാരനെ ബസില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് ഹാര്‍ബര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സ്കൂള്‍ ബസ് ഡ്രൈവറെ നട്ടെല്ലിന് കടുത്ത ക്ഷതവുമായാണ് വൈകിട്ട് ആശൂപത്രിൽ എത്തിച്ചത്. നട്ടെല്ലിന്റെ കശേരുക്കള്‍ രണ്ടെണ്ണം പൊട്ടിയെന്ന് സ്കാൻ ചെയ്ത് കണ്ടെത്തി. അടുത്ത സമയത്ത് ഉണ്ടായ പൊട്ടലാണെന്ന് വ്യക്തമാക്കി റീസന്റ് എന്നുകൂടി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് വന്നത്.
ശാസ്ത്രിയമായ ഈ കണ്ടെത്തലാണ് അട്ടിമറിച്ചത്. കസ്റ്റഡിമര്‍ദനത്തിന്റെ പേരില്‍ എസ്ഐ അടക്കമുള്ളവരെ പ്രതിയാക്കി കേസെടുത്ത ശേഷം അന്വേഷണത്തിന് നിയോഗിക്കപ്പെട്ട തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ എം ബിനോയി ഉദ്യോഗസ്ഥർക്ക് സംശയലേശമെന്യേ ക്ലീൻ ചിറ്റ് നൽകി. സ്കാന്‍ റിപ്പോർട്ടിൽ കണ്ടതില്‍ അസ്വാഭാവികതയില്ല. 40 വയസിന് മേലേയുള്ളവര്‍ക്ക് ഇങ്ങനെ ഉണ്ടാകാം. സുരേഷിന്റെ നട്ടെല്ലിന് ജന്മനാ പ്രശ്നമുണ്ടെന്ന് കൂടി കോട്ടയം മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിദഗ്ധനെ ഉദ്ധരിച്ച് അസിസ്റ്റന്റ് കമ്മിഷണർ സമർത്ഥിച്ചു.
കശേരുക്കളിലെ പൊട്ടല്‍ പുതിയതാണെന്ന കണ്ടെത്തലും തള്ളിക്കളഞ്ഞു. ഇത്ര സൂക്ഷ്മ പരിശോധനക്കുള്ള സംവിധാനമൊന്നും എറണാകുളം ജനറൽ ആശൂപത്രിയിൽ ഇല്ല എന്നാണ് ഈ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയത്. ഇതേ അസിസ്റ്റന്റ് കമ്മിഷണർക്കാണ് കൊച്ചി നഗരത്തിലെ ഏറ്റവും പുതിയ കസ്റ്റഡി അതിക്രമക്കേസിലും അന്വേഷണച്ചുമതല. മൂന്ന് യുവാക്കളെ അടിവസ്ത്രത്തിൽ ലോക്കപ്പിലിട്ട ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ട് ഒരാഴ്ച തികയുമ്പോഴും അന്വേഷണം പൂർത്തിയായിട്ടില്ല