ആരെതിർത്താലും കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം കെ.എ.എസ്സിനെതിരെയുള്ള ജീവനക്കാരുടെ സമരം സെക്രട്ടേറിയേറ്റിന്റെ പ്രവർത്തനത്തെ സ്തംഭിപ്പിച്ചു. 22.8 ശതമാനം ജീവനക്കാർ മാത്രമാണ് ജോലിക്ക് ഹാജരായത്. പ്രതിപക്ഷ സർവീസ് സംഘടനകൾ സമരം ചെയ്തപ്പോൾ, ഇടത് അനുകൂല സംഘടനകളിലെ ജീവനക്കാർ അവധിയെടുത്താണ് പ്രതിഷേധം പ്രകടിപ്പിച്ചത്.
കെ.എ.എസസ്ിനെതിരെയുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സമരവും പ്രതിഷേധവും ശക്തി പ്രാപിക്കുന്നതിനൊപ്പം , സർക്കാരിന്റെ നിലപാടും കടുക്കുകയാണ്. ആരെതിർത്താലും കേരളാ അഡ്മിനിസ്ട്രേറ്റിവ് സർവീസ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
22. 8 ശതമാനം ജീവനക്കാർമാത്രമാണ് ജോലിക്ക് എത്തിയത്. സമരം ചെയ്യുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർതീരുമാനം. ഹാജർ രേഖപ്പെടുത്തിയശേഷം സമരം ചെയ്തവരുടെ ശമ്പളം നൽകില്ല. കൂടുതൽ കർശന നടപടികൾ വേണമോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. യുഡിഎഫ് അനുകൂല സംഘടനകളിലെ ജീവനക്കാർ ജോലിബഹിഷ്ക്കരിച്ചുകൊണ്ട് സെക്രട്ടേറിയറ്റിന് മുന്നിലെത്തി പ്രതിഷേധ ധർണ്ണ നടത്തി. പ്രത്യക്ഷ സമരത്തിന് തയ്യാറായില്ലെങ്കിലും സിപിഎം, സിപിഐ അനുകൂല സംഘടനകളിലെ ജീവനക്കാരിൽ ഭൂരിപക്ഷവും അവധിയെടുത്ത് പ്രതിഷേധിച്ചു.
ഇടത് അനുകൂല സംഘടനകളിലെ ഭൂരിപക്ഷം പേരും കെ.എ.എസസ്ിനെ എതിർക്കുന്നത് സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്.