സി.ബി.ഐ ഉദ്യോഗസ്ഥർക്ക് സർക്കാർ ഗസ്റ്റ് ഹൗസുകളിൽ വീണ്ടും സൗജന്യതാമസം. ഗസ്റ്റ് ഹൗസുകൾ സൗജന്യമായി നൽകേണ്ടെന്ന പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ മുൻ ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു. സൗജന്യ താമസത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ തീരുമാനം.
സിബിഐ നൽകിയ അപേക്ഷ പരിഗണിച്ച് ഗസ്റ്റ് ഹൗസുകളിൽ സൗജന്യം തുടരാം എന്നാണ് മുഖ്യമന്ത്രിയുടെ 2016 നവംബർ 23 ലെ ഉത്തരവിൽ പറയുന്നത്. കേസ് അന്വേഷണത്തിന് എത്തുന്ന സിബിഐ സംഘത്തിന് ക്യാംപ് ഓഫിസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകാനായിരുന്നു യു.ഡി.എഫ് സർക്കാരിന്റെ തീരുമാനം. പൊതുമരാമത്തു വകുപ്പിനു കീഴിലെ റെസ്റ്റ് ഹൗസുകളിൽ സൗജന്യ താമസത്തിന് അനുമതി നൽകി 2014 ഓഗസ്റ്റിൽ ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ ഇടതു സർക്കാർ എത്തിയശേഷം സിബിഐയ്ക്കു സംസ്ഥാനത്തെ ഗസ്റ്റ് ഹൗസുകളിൽ സൗജന്യ താമസം വിലക്കി.
വാടക ഇൗടാക്കാതെ മുറി നൽകേണ്ടെന്നും മുൻപു പറ്റിയ സൗജന്യങ്ങൾക്കു പണം ഈടാക്കാനും ഗസ്റ്റ് ഹൗസ് മാനേജർമാർക്കു പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകുകയും ചെയ്തു. മുറി വാടക ഇനത്തിൽ 9.49 ലക്ഷം രൂപ ഈടാക്കണമെന്ന് അന്വേഷണം നടത്തിയ വിജിലൻസ് സ്പെഷൽ സെൽ ഡിവൈഎസ്പി ടി. ബിജി ജോർജ് ശുപാർശ ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നത്. 2016 ഒക്ടോബർ 26 തീയതിയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ജോമോൻ പുത്തൻപുരയ്ക്കലിന് നൽകിയ വിവരാവകാശ രേഖകളിലാണ് മുഖ്യമന്ത്രിയുടെ പുതിയ ഉത്തരവിന്റെ വിശദാംശങ്ങളുള്ളത്. എന്നാൽ വിജിലൻസ് അന്വേഷണം നടക്കുന്ന കാര്യത്തിൽ എന്തുകൊണ്ട് മുഖ്യമന്ത്രി സർക്കാരിന്റെ മുൻതീരുമാനം തിരുത്തി എന്നത് വ്യക്തമല്ല.