നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോളും മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറിയുള്ള കെട്ടിട നിർമാണം തുടരുന്നു. ബൊട്ടാണിക്കൽ ഗാർഡനായി അനുവദിച്ച സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി കോൺക്രീറ്റ് കെട്ടിടം നിർമിച്ചു. കെട്ടിടത്തിന് നമ്പറും വൈദ്യുതി കണക്ഷനും നൽകി ഉദ്യോഗസ്ഥരും കയ്യേറ്റത്തിന് കൂട്ട്നിന്നു.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ ഗവ കോളജിനോട് ചേർന്നുള്ള റവന്യൂ ഭൂമിയാണ് കുഞ്ചിതണ്ണി സ്വദേശി കയ്യേറിയത്. ടൂറിസം വകുപ്പ് ബൊട്ടാണിക്കൽ ഗാർഡനിനായി ഒരുക്കിയിട്ട സ്ഥലത്ത് എട്ട് മാസം മുമ്പ് താത്കാലിക ഷെഡ് പ്രത്യക്ഷപ്പെട്ടു. ഭൂസംരക്ഷണ സേനയുടെ സഹായത്തോടെ റവന്യൂവകുപ്പ് ഷെഡ് പൊളിച്ചുനീക്കി. പിന്നീട് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയില്ല. കഴിഞ്ഞ ദിവസമാണ് സ്ഥലത്ത് കോൺക്രീറ്റ് കെട്ടിടം ഉയർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കെട്ടിടം മാത്രമല്ല സർക്കാർ ഭൂമിയിൽ കിണറും കുത്തി കുടിവെള്ളവും തരപ്പെടുത്തി. കയ്യേറ്റമെന്ന് വ്യക്തമായിട്ടും മൂന്നാർ പഞ്ചായത്തിലെ ഉദ്യോഗസ്ഥർ കെട്ടിടത്തിന് നമ്പർ അനുവദിച്ചു.
പിന്നാലെ വൈദ്യുതി കണക്ഷനും നൽകി. അവധി ദിവസങ്ങളിലാണ് നിർമാണ ജോലികൾ നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ നിർമാണത്തെകുറിച്ച് അറിഞ്ഞില്ലെന്നാണ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തൊട്ടടുത്ത് മറ്റൊരു താത്കാലിക ഷെഡും ഉയർന്നുകഴിഞ്ഞു. കാലക്രമേണ ഇതും കോൺക്രീറ്റ് കെട്ടിടമായും പിന്നീട് റിസോർട്ടുകളായും മാറും. അനധികൃത നിർമാണം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ദേവികുളം ആർഡിഒയ്ക്ക് പരാതി നൽകി. സർക്കാർ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെ ശക്തമായ പിൻബലത്തിലാണ് മൂന്നാറിലെ കയ്യേറ്റങ്ങൾ.