പാലക്കാടിനെ കൊടുംചൂടിലേക്ക് തളളിവിട്ട് പാടങ്ങളിൽ ഇഷ്ടികചൂളകൾ. ജല,വൈദ്യുതിചൂഷണവും മരംമുറിയും വ്യാപകമായി. ആലുവ കേന്ദ്രീകരിച്ചുളള സംഘമാണ് പാടങ്ങൾ പാട്ടത്തിനെടുത്ത് മണ്ണിനെയും മരങ്ങളെയും നശിപ്പിക്കുന്നത്.
കൊടുമ്പ് വില്ലേജ് പരിധിയിൽ മിഥുനംപള്ളത്തെ ഇഷ്ടികചൂളയാണിത്. പാടവും പറമ്പുമെന്നില്ലാതെ അഞ്ചേക്കറിലധികം സ്ഥലം വെട്ടിവെളുപ്പിച്ചും കുഴിതോണ്ടിയും ഇല്ലാതാക്കിയിരിക്കുന്നു. മോട്ടോർ ഉപയോഗിച്ച് സമീപമുളള തോട്ടിലെ വെളളം ഉൗറ്റിയെടുക്കുന്നു. ഗാർഹികകാർഷിക വൈദ്യുതികണക്ഷനുകളും ദുരുപയോഗം ചെയ്തുളള പ്രവൃത്തികൾ. വില്ലേജ് ഒാഫീസർ മൂന്നുപ്രാവശ്യം നൽകിയ സ്റ്റോപ് മെമ്മോ വകവയ്കാതെ ഇഷ്ടികനിർമാണത്തിന്റെ പേരിൽ കൊടുംവരൾച്ചയിലും നാടിനെ ഇങ്ങനെ ഇല്ലാതാക്കി.
ഒടുവിൽ കലക്ടർക്കുതന്നെ നേരിട്ട് ഇടപെടേണ്ടിവന്നു. ഇഷ്ടികയും വാഹനങ്ങളും കണ്ടുകെട്ടി. നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമപ്രകാരം സ്ഥലം ഉടമയ്ക്കെതിരെ കേസും. ജില്ലയിലുടനീളം പാടങ്ങൾ പാട്ടത്തിനെടുത്ത് ഇഷ്ടികചൂളയുണ്ടാക്കുന്നതിന് പിന്നിൽ ആലുവ കേന്ദ്രീകരിച്ചുളള സംഘമാണുളളത്. ഇതിന് ചില രാഷ്ട്രീയനേതാക്കളും ഒത്താശചെയ്യുന്നു.