തലശേരിയിൽ കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത പരിപാടിക്കു സമീപം ബോംബെറിഞ്ഞ കേസില്‍ ആറു ബിെജപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലയില്‍ സംഘര്‍ഷം തുടരുകയാണ്. മനപ്പൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള സംഘപരിവാർ ശ്രമമാണ് ബോംബേറിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. എന്നാൽ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് ബിജെപി.
ബിജെപി ഓഫീസുകൾക്കു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ഉളിക്കലില്‍ ഇന്ന് വൈകിട്ട് ആറുമണി വരെ ഹര്‍ത്താലാണ്. തലശ്ശേരിയിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ടാഗോർ വിദ്യാപീഠം സിപിഎം പ്രവർത്തകർ പൂട്ടിച്ചു. നാദാപുരം ഇരിങ്ങണ്ണൂരിൽ ബിജെപി ഒാഫിസിന് തീയിട്ടു. കോഴിക്കോട്ട് നഗരത്തിലെ ബിജെപിയുടെ ഫ്ലക്സ് ബോർഡുകൾ ഡിവൈഎഫ്ഐ പ്രവർത്തകർ നശിപ്പിച്ചു. ബോംബേറുണ്ടായെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും മനപ്പൂർവം കലാപമുണ്ടാക്കാനുള്ള സിപിഐഎം ശ്രമമാണിതിന് പിന്നിലെന്നും ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു.
എന്നാൽ പ്രകോപനം സൃഷ്ടിച്ച് അക്രമമുണ്ടാക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു. അതേസമയം ജില്ലയിൽ സംഘർഷം വ്യാപിക്കാതിരിക്കാൻ പോലീസ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട്.