നടിക്കെതിരായ അക്രമം ക്വട്ടേഷനല്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നു. പ്രതികളുടെ കസ്റ്റഡി അവസാനിക്കും മുമ്പ് കൂട്ടുപ്രതികളെയും ചോദ്യം ചെയ്ത് ഇത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ക്വട്ടേഷൻ എന്ന് പറഞ്ഞത് നടിയെ തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുമ്പോൾ ഇത് ക്വട്ടേഷനാണെന്ന് പൾസർ സുനി പറഞ്ഞിരുന്നു. വഴങ്ങിയില്ലെങ്കിൽ മരുന്ന് നൽകി മയക്കി ഫ്ളാറ്റിലേക്ക് കൊണ്ടുചെല്ലാനാണ് നിർദേശമെന്നും സുനി പറഞ്ഞതായി മൊഴിയുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും ക്വട്ടേഷൻ സാധ്യത കണ്ടെത്താനായിട്ടില്ല. ഇപ്പോൾ പിടിയിലായവർക്കല്ലാതെ മറ്റാർക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്താനാവശ്യമായ തെളിവുകളും പൊലീസിന് ലഭിച്ചിട്ടില്ല.
ക്വട്ടേഷനുണ്ടെന്ന് പൾസർ സുനി പറഞ്ഞത് നടിയെ ഭീഷണിപ്പെടുത്തി വശത്താക്കാനായിരുന്നുവെന്നാണ് പൊലീസിൻറെ ഇതുവരെയുള്ള നിഗമനം. കൂട്ടുപ്രതികളെയും ചില സാക്ഷികളെയും കൂടി ചോദ്യം ചെയ്ത് ഇത് ഉറപ്പിക്കാനാകുമോ എന്ന ശ്രമത്തിലാണ് പൊലീസ് . പൾസർ സുനി മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പരുകൾ കണ്ടെത്തി ഒരുവർഷത്തിനുള്ളിൽ അതിലേക്ക് വന്ന സന്ദേശങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ഇതിൽ കൂടി പൂർത്തിയായാൽ ക്വട്ടേഷൻ സാധ്യതയുടെ കാര്യത്തിൽ പൂർണ സ്ഥിരീകരണമാകുമെന്നാണ് പ്രതീക്ഷ.