വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കിൽ ആറൻമുള റൈസ് വിൽപനയ്ക്കെത്തിക്കുമെന്ന് കൃഷിമന്ത്രി
വി.എസ്.സുനിൽകുമാർ. ആറൻമുള പുഞ്ചയിലെ കൊയ്്ത്തുൽസവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷത്തിനുള്ളിൽ തരിശ് കിടക്കുന്ന ഭൂരിഭാഗം പാടങ്ങളിലും കൃഷിയിറക്കുന്നതിനായുള്ള രൂപരേഖ തയാറാക്കിയതായും മന്ത്രി അറിയിച്ചു.
ഇരുപത് വർഷത്തിനു ശേഷമുള്ള കൃഷിയിൽ നൂറുമേനി വിളവ്. ഉൽസവാന്തരീക്ഷത്തിൽ കൊയ്ത്ത്. അരിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ആറൻമുളക്കാർക്ക് ആശ്വാസമായി കൃഷിമന്ത്രിയുടെ പ്രഖ്യാപനം.
മെത്രാൻകായലിലെ നെല്ലും സമാനമായ രീതിയിൽ കൃഷിവകുപ്പ് വിപണിയിലെത്തിക്കും. മിച്ചഭൂമി കൈവശം വച്ചിരിക്കുന്നവരിൽ നിന്ന് തിരിച്ച് പിടിച്ച് ഭൂമിയില്ലാത്തവർക്ക് നൽകാനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി. ആറൻമുള റൈസിന്റെ ലോഗോപ്രകാശനം മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. ഒക്ടോബർ 29 ന് മുഖ്യമന്ത്രി വിത്തെറിഞ്ഞ ആറൻമുള പുഞ്ചയിലെ 27 ഏക്കറിലെ നെല്ലാണ് ആദ്യം കൊയ്തത്. ഉമ നെൽവിത്താണ് പരീക്ഷിച്ചത്. വിമാനത്താവള പദ്ധതിയ്ക്കായി കണ്ടെത്തിയിരുന്ന 323 ഏക്കർ ഭൂമിയിൽ മിച്ചഭൂമി പ്രഖ്യാപനത്തിന് ശേഷമായിരിക്കും നിലമൊരുക്കൽ ജോലികൾ തുടങ്ങുക.