തൃശൂർ പൂരം അടക്കമുള്ള ഉത്സവാഘോഷ നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കാൻ തൃശൂരിൽ സർവകക്ഷിയോഗം ചേരും. വെടിക്കെട്ടിനും ആന എഴുന്നെള്ളിപ്പിനുമുള്ള നിയന്ത്രണങ്ങൾ മറികടക്കുകയാണ് പ്രധാനമായും ചർച്ചചെയ്യുക. വ്യവസായ മന്ത്രി എ. സി. മൊയ്തീന്റെ നിർദേശാനുസരണം തൃശൂർ കലക്ടറാണ് യോഗം വിളിച്ചത്.
ഈ വർഷത്തെ ഉത്സവസീസൺ ആരംഭിച്ചെങ്കിലും തൃശൂർ ജില്ലയിലെവിടെയും പഴയപോലുള്ള വെടിക്കെട്ടിന് അനുമതി നൽകിയിട്ടില്ല. പൂരങ്ങളുടെയും പെരുന്നാളുകളുടെയും ഭാഗമായി വെടിക്കെട്ട് നടത്തിയ ഒട്ടേറെയിടങ്ങളിൽ സംഘാടകർക്കും കരാറുകാർക്കുമെതിരെ കേസുമെടുത്തിട്ടുണ്ട്. വെടിക്കെട്ടിന്റെ ആകർഷണമായിരുന്ന അമിട്ടും കുഴിമിന്നിലും തുടങ്ങി ഓലപ്പടക്കം പോലും പൊട്ടിക്കരുതെന്നും രാത്രി 10നും ആറിനുമിടയിൽ വെടിക്കെട്ട് നടത്തരുതെന്നതുമടക്കം കർശന നിയന്ത്രണങ്ങളാണ് വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. നാട്ടാനപരിപാലനചട്ടം കർശനമാക്കിയതോടെ ആന എഴുന്നെള്ളിപ്പും പ്രതിസന്ധിയിലാണ്.. രണ്ട് മാസം മുൻപ് തിരുവനന്തപുരത്ത് യോഗം ചേർന്നപ്പോൾ ആചാരങ്ങളുടെ ഭാഗമായുള്ള ആഘോഷങ്ങൾ പതിവ് പോലെ നടത്തുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീടും പ്രശ്നങ്ങൾ തുടരുകയാണെന്ന് ദേവസ്വങ്ങളും ഉത്സവനടത്തിപ്പുകാരും കുറ്റപ്പെടുത്തുന്നു. ഇതോടെ തൃശൂർ പൂരം അടക്കമുള്ള പേരുകേട്ട ആഘോഷങ്ങൾ പോലും പതിവ് പോലെ നടക്കുമോയെന്ന ആശങ്കയും പ്രകടിപ്പിക്കുന്നു.
ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വിവിധ ദേവസ്വങ്ങളും ഉത്സവപ്രേമികളും കലാകാരൻമാരും ചേർന്ന് കലക്ട്രേറ്റിലേക്ക് മാർച്ചും നടത്തി. ഈ സാഹചര്യത്തിൽ ഇവർ നൽകിയ നിവേദനം സ്വീകരിച്ച് വ്യവസായമന്ത്രി എ. സി.മൊയ്തീന്റെ നിർദേശാനുസരണമാണ് കലക്ടർ എ. കൗശിഗൻ യോഗം വിളിച്ചത്. ആചാരങ്ങളുടെ ഭാഗമായ ആഘോഷങ്ങൾ പതിവ് പോലെ നടത്തുകയാണ് ലക്ഷ്യം. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും പൊലീസും വനംവകുപ്പും അടക്കം വിവിധ വകുപ്പ് പ്രതിനിധികളും ഫെസ്റ്റിവൽ കോർഡിനേഷൻ സമിതിയും യോഗത്തിൽ പങ്കെടുക്കും.