തൃശൂർ പൂരം അടക്കം സംസ്ഥാനത്തെ ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ട് നിയന്ത്രണത്തെക്കുറിച്ച് പഠിക്കാനുള്ള കേന്ദ്രസംഘത്തിന്റെ അദാലത്ത് ആരംഭിച്ചു. ആചാരങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടുകളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ദേവസ്വം പ്രതിനിധികൾ ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകുമെന്ന് കേന്ദ്രസംഘം അറിയിച്ചു.
പരവൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ പരാതികൾ ഉയർന്നതോടെയാണ് വെടിക്കെട്ടിന് അനുമതി നൽകുന്നതിൽ തീരുമാനമെടുക്കാൻ കേന്ദ്ര ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷൻ വിഭാഗം ജോയിന്റ് സെക്രട്ടറി ശൈലേന്ദ്ര സിങിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് ആരംഭിച്ചത്. പരവൂർ ദുരന്തത്തിന്റെ പേരിൽ ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടുകളെ പൂർണമായി നിയന്ത്രിക്കരുതെന്നും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് തൃശൂർ പൂരത്തിലടക്കം വെടിക്കെട്ട് നടത്തുന്നതെന്ന് ദേവസ്വങ്ങളുടെയും പള്ളികളുടെയും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ആചാരങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടിന് നിയന്ത്രണങ്ങളിൽ ഇളവ് നൽകി കോടതി ഉത്തരവുണ്ടെന്നും ബോദിപ്പിച്ചു.
നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ച് നിയമംലംഘിച്ചാണ് വെടിക്കെട്ടെന്ന് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് ചെയർമാൻ വി.കെ. വെങ്കിടാചലം അദാലത്തിൽ മൊഴിനൽകിയപ്പോൾ മറ്റുള്ളവർ തടയാൻ ശ്രമിച്ചത് ബഹളത്തിനിടയാക്കി.
നിരോധിത രാസവസ്തുക്കൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഉടൻ കേന്ദ്രസർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും കേന്ദ്രവാണീജ്യവകുപ്പ് ജോയിന്റ് െസക്രട്ടറി ശൈലേന്ദ്ര സിങ് അറിയിച്ചു. ഇന്ന് പാലക്കാടും അദാലത്ത് തുടരും.