കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ അനുസരിച്ചെന്ന് മൊഴി. ക്വട്ടേഷൻ പ്രകാരം എത്തിയതെന്ന് അക്രമികൾ തന്നോട് പറഞ്ഞതായി നടി മൊഴി നൽകി. അതേസമയം മുഖ്യ പ്രതിയും കൂട്ടാളിയും അമ്പലപ്പുഴയിൽ വച്ച് തലനാരിഴയ്ക്ക് രക്ഷപെട്ടു.
കാറിൽ വച്ച് ആക്രമിക്കുന്നതിനിടെ ക്വട്ടേഷൻ അനുസരിച്ചാണ് എത്തിയതെന്ന് പ്രതികൾ പറഞ്ഞതായാണ് നടിയുടെ മൊഴി. ഫ്ളാറ്റിലെത്തിച്ച് ലഹരിമരുന്ന് കുത്തിവച്ച് ഉപദ്രവിക്കുമെന്നും പൊലീസിന് മൊഴി നൽകി. ഇക്കാര്യം രഹസ്യമൊഴിയിലും ആവർത്തിച്ചിട്ടുണ്ട്. ക്വട്ടേഷനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ നടിയെ ബ്ളാക് മെയിൽ ചെയ്ത് കിട്ടുന്ന 60 ലക്ഷത്തിൽ 30 ലക്ഷം രൂപ നൽകാമെന്ന് പൾസർ സുനി പറഞ്ഞെന്നാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്. അതേ സമയം കൊച്ചിയിൽ നിന്ന് സംഭവത്തിന് ശേഷം രക്ഷപെട്ട പൾസർ സുനി അമ്പലപ്പുഴയിലെത്തി. കാക്കാഴത്ത് മനു എന്ന സുഹൃത്തിന്റെ വീട്ടിലും പിന്നെ അൻവറിന്റെ അടുത്തുമെത്തി. പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഇവിടെ നിന്ന് കടന്നു കളഞ്ഞു. രക്ഷപെടാൻ സഹായിച്ച അൻവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അൻവർ പ്രതിയായേക്കും. അൻവറിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൊല്ലം ആലപ്പുഴ ജില്ലകളിൽ കേന്ദ്രീകരിച്ചു