നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങി. ഗൂഢാലോചന സംബന്ധിച്ച വിശദമായ അന്വേഷണത്തിനാണിത്. പ്രതികളെ അമ്പലപ്പുഴയിലെത്തിച്ച് ഇന്നു തെളിവെടുത്തേക്കും.
നടിയെ ആക്രമിച്ച ശേഷം പ്രതികളായ മണികണ്ഠനും വിജീഷും പള്‍സര്‍ സുനിയും അമ്പലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലേക്കാണ് ആദ്യം എത്തിയത്. എന്നാല്‍ വീട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ ഇവിടെനിന്നു കായംകുളത്തേക്കു പോയി. ഇവിടെ മാല പണയം വച്ചശേഷം 18നു രാത്രി അങ്കമാലി കറുകുറ്റിയിലെത്തി അഭിഭാഷകനെ കണ്ടു 12,000 രൂപ നല്‍കി. തുടര്‍ന്നു കേസിന്റെ വക്കാലത്ത് എല്‍പ്പിച്ച ശേഷം കോയമ്പത്തൂര്‍ പീളമേട്ടിലേക്കു കടന്നു. ഇവിടെ വച്ചു മണികണ്ഠന്‍ വഴിപിരിഞ്ഞു. തുടര്‍ന്നു ചാര്‍ളിയുടെ ബൈക്കുമെടുത്തു പാലക്കാട് നെന്മാറ വഴി തൃശൂരിലെത്തി. ഇവിടെനിന്നു ഗുരുവായൂരിലും പിന്നെ എറണാകുളത്തുമെത്തിയ പ്രതികള്‍ വാഗമണ്ണില്‍ തങ്ങി. കീഴടങ്ങുന്നതിനു തലേദിവസം കോലഞ്ചേരിയിലെ ഒരു കെട്ടിടത്തിനു മുകളിലാണ് ഇവര്‍ കഴിച്ചുകൂട്ടിയത്.
പ്രതികള്‍ യാത്ര ചെയ്ത ഇൗ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയാണു പൊലീസിന്റെ ലക്ഷ്യം. ഒളിവില്‍ കഴിയാന്‍ ഇവര്‍ക്കു സഹായം ലഭിച്ചോ എന്നും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയോ എന്നതും സംബന്ധിച്ച തെളിവുകള്‍ ലഭിക്കുെമന്നാണു പ്രതീക്ഷ. അതേസമയം, സുനി അഭിഭാഷകന്റെ പക്കല്‍ നല്‍കിയ ഫോണില്‍ ദൃശ്യങ്ങളുണ്ടോയെന്നു സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.