കൊച്ചി ∙ യുവനടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന സംശയിപ്പിക്കുന്ന തെളിവുകൾ പുറത്ത്. കൃത്യത്തിനു ശേഷം രാത്രിയിൽ പ്രതികളായ സുനിൽകുമാർ, വിജീഷ്, മണികണ്ഠൻ എന്നിവർ ഗുഡ്സ് ഓട്ടോയിൽ കടവന്ത്ര ഭാഗത്തെ വീടിനു മുൻപിലെത്തുകയും സുനിൽകുമാർ മതിൽ ചാടിക്കടന്ന് അകത്തുപോകുന്നതിന്റെയും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിഗമനങ്ങൾ ശരിവയ്ക്കുന്നതാണ് ഈ തെളിവ്. സമീപത്തെ മറ്റൊരു വീട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലാണു ദൃശ്യങ്ങൾ പതിഞ്ഞത്.
പോക്കറ്റ് റോഡ് വഴിയെത്തിയ ഓട്ടോറിക്ഷയിൽ പ്രതികൾ മൂന്നു പേരും ഉണ്ടായിരുന്നെങ്കിലും സുനിൽകുമാർ മാത്രമാണ് ഓട്ടോയിൽനിന്നു പുറത്തിറങ്ങിയത്. ധരിച്ചിരുന്ന ചെരിപ്പ് ഊരി കയ്യിൽപിടിച്ച് മതിൽചാടി വീട്ടുവളപ്പിലേക്കു സുനിൽകുമാർ കടക്കുന്നതു ദൃശ്യത്തിലുണ്ട്. ഈ സമയം മറ്റു രണ്ടു പേരുമായി ഓട്ടോറിക്ഷ വന്ന വഴി പുറത്തേക്കു പോയി. അൽപസമയം കഴിഞ്ഞ് ഓട്ടോ തിരിച്ചെത്തി. 20 മിനിറ്റ് സമയം ചെലവഴിച്ചതിനു ശേഷം മതിൽ ചാടിക്കടന്നു തന്നെ സുനിൽകുമാർ തിരിച്ചെത്തി. മൂവരും ഓട്ടോയിൽ തിരികെ പോയതായാണു ദൃശ്യത്തിലുള്ളത്.
ക്യാമറയിലെ ദൃശ്യങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവിടെ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്തെങ്കിലും സുനിൽകുമാറുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധത്തിനു തെളിവു കണ്ടെത്താനായില്ല. ഈ വീടിനു സമീപത്ത് ഫ്ലാറ്റ് സമുച്ചയവും സമീപത്തു മറ്റു വീടുകളുമുണ്ട്. ഫ്ലാറ്റിലോ, അയൽവീടുകളിലോ ഉള്ള ആരെയെങ്കിലും കാണാനാണോ സുനിൽകുമാർ പോയതെന്നും സംശയിക്കുന്നുണ്ട്. താൻ കാണാൻ പോകുന്നത് ആരെയെന്ന് ഒപ്പമുള്ള പ്രതികൾ മനസിലാക്കാതിരിക്കാനാകും വളഞ്ഞ വഴി തിരഞ്ഞെടുത്തത്. അങ്ങനെയെങ്കിൽ, അന്നു രാത്രി സുനിൽകുമാർ കൂടിക്കാഴ്ച നടത്തിയയാൾക്ക് ഈ സംഭവവുമായി ബന്ധമുണ്ടോയെന്നതാണു പൊലീസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ ഇതു സംബന്ധിച്ച വെളിപ്പെടുത്തലുണ്ടാകും എന്നാണു പൊലീസിന്റെ പ്രതീക്ഷ. ഈ കൂടിക്കാഴ്ചയെക്കുറിച്ച് നേരത്തെ അറസ്റ്റിലായ മണികണ്ഠനും പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, സുനിൽകുമാർ കണ്ടത് ആരെയെന്ന് അറിയില്ലെന്നായിരുന്നു മണികണ്ഠന്റെ മൊഴി.
പൾസർ സുനി ആദ്യം കീഴടങ്ങാൻ ശ്രമിച്ചത് തൃശൂരിൽ
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ ആദ്യം കീഴടങ്ങാൻ തീരുമാനിച്ചതു തൃശൂരെന്നു സൂചന. രഹസ്യവിവരം കിട്ടിയ പൊലീസ് കോടതികളിൽ ജാഗ്രത പുലർത്തിയിരുന്നു. കൊച്ചിയിൽ ഈ കേസുമായി ബന്ധപ്പെട്ട വക്കീലിന്റെ ബന്ധു കഴിഞ്ഞ ദിവസം തൃശൂർ കോടതിയിൽ എത്തിയിരുന്നു. ഇതോടെ സംശയം ബലപ്പെട്ടു. ഇന്നലെ തൃശൂരിൽ ഹർത്താലായതോടെ പൊലീസ് സാന്നിധ്യം കൂടിയതു കീഴടങ്ങൽ കൊച്ചിയിലേക്കു മാറ്റാൻ കാരണമായി.
വിജയിച്ചതു പൊലീസിന്റെ ഇരട്ടനീക്കം തമിഴ്നാട്ടിലെ തിരച്ചിലിനൊപ്പം കേരളത്തിലും വല വിരിച്ചു കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാർ തമിഴ്നാട്ടിൽ ഒളിവിലാണെന്നു കരുതുമ്പോൾ തന്നെയും ഏതു നിമിഷവും കൊച്ചിയിലെത്താനുള്ള സാധ്യത കണക്കിലെടുത്തുള്ള ദ്വിമുഖ ഓപ്പറേഷനാണു പൊലീസ് നടപ്പാക്കിയത്. നാലു സംഘങ്ങളായി തമിഴ്നാട്ടിൽ തിരച്ചിൽ നടത്തുമ്പോൾതന്നെ എറണാകുളം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചും വലയൊരുക്കി. പലവട്ടം വഴുതിയെങ്കിലും ഒടുവിൽ അപ്രതീക്ഷിത നീക്കത്തിലൂടെ സുനിലിനെയും കൂട്ടാളി വിജീഷിനെയും കൈപ്പിടിയിലാക്കി.
സംഭവത്തിനു ശേഷം സുനിൽ തമിഴ്നാട്ടിലേക്കു കടന്നതിനു പൊലീസിനു തെളിവുണ്ട്. എപ്പോൾ തിരിച്ചെത്തിയെന്നു വ്യക്തമല്ലെങ്കിലും ബുധനാഴ്ച തിരുവനന്തപുരത്തു കോടതിയിൽ കീഴടങ്ങാൻ ശ്രമം നടത്തിയതു പൊലീസ് അറിഞ്ഞു. പ്രതികൾ അഭിഭാഷകനുമായി ബന്ധപ്പെടുമെന്ന സാധ്യതയാണു പ്രയോജനപ്പെടുത്തിയത്. ഇതിനിടെ കൊച്ചി നഗരഹൃദയം കേന്ദ്രീകരിച്ചു പരിശോധന തുടർന്നു. കയ്യിൽ പണമില്ലാത്ത സുനിൽ കൊച്ചിയിലെ ഏതെങ്കിലും സുഹൃത്തിനെ ബന്ധപ്പെടുമെന്ന കണക്കുകൂട്ടലിലായിരുന്നു പൊലീസ്.
സുനിൽ ബന്ധപ്പെടാൻ സാധ്യതയുള്ള ഇരുനൂറോളം സിനിമാ പ്രവർത്തകരുടെ മൊബൈൽ ഫോണുകൾ നിരീക്ഷണത്തിലായിരുന്നു. പ്രൊഡക്‌ഷൻ കൺട്രോളർമാരും എക്സിക്യൂട്ടീവുമാരുമാണ് ഈ പട്ടികയിൽ അധികം. സെൻട്രൽ സ്റ്റേഷനിൽനിന്നും നോർത്ത് സ്റ്റേഷനിൽ നിന്നുമായി ആറു പൊലീസുകാർ മൂന്നു ദിവസമായി മഫ്തിയിൽ കോടതി സമുച്ചയത്തിലുണ്ടായിരുന്നു. സെൻട്രൽ അസി. കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിലായിരുന്നു നീക്കങ്ങൾ. പ്രതികൾ പൊലീസിനെ വെട്ടിച്ചു കോടതിക്കുള്ളിൽ കടന്നയുടൻ അസി. കമ്മിഷണർക്കും സിഐ എ. അനന്തലാലിനും വിവരം ലഭിക്കാൻ ഇതു സഹായിച്ചു.
പ്രതികൾ ഇന്നലെ കീഴടങ്ങുമെന്നതിന് എല്ലാ സൂചനകളും ലഭിച്ചിരുന്നു. എന്നാൽ, വരുന്നത് ഏതു വാഹനത്തിലാണ്, ഒരുമിച്ചാണോ എന്നതു നിശ്ചയമില്ലായിരുന്നു. അഭിഭാഷകന്റെ കാറിലാണ് ഇവരെ പ്രതീക്ഷിച്ചത്. ജോസ് ജംക്‌ഷനിൽ വാഹനം ഉച്ചയ്ക്ക് 12.50നു കണ്ണിൽപെട്ടെങ്കിലും പ്രതികളില്ലായിരുന്നു. ഇതിനിടെയാണു രണ്ടു കിലോമീറ്റർ അപ്പുറത്ത് ഐജി ഓഫിസിനു മുൻപിൽ യുവമോർച്ച സമരം സംഘർഷത്തിലെത്തുകയും പൊലീസിന്റെ മുഴുവൻ ആൾബലവും അവിടെ ഉപയോഗിക്കേണ്ടിവന്നതും. എന്നാൽ, ഏതു നിമിഷവും കോടതിയിൽ എത്തേണ്ടിവരുമെന്നതിനാൽ ജാഗ്രതയിലായിരുന്നു സെൻട്രൽ പൊലീസിലെ ഉന്നതോദ്യോഗസ്ഥർ. വിവരം ലഭിച്ചയുടൻ സിഐ അനന്തലാലും നാലു പൊലീസുകാരുമാണ് ആദ്യം എത്തിയത്.
പ്രതികളെ ബലപ്രയോഗത്തിലൂടെ കോടതിക്കു പുറത്തെത്തിക്കാനുള്ള ശ്രമം ചില അഭിഭാഷകർ പ്രതിരോധിച്ചപ്പോഴേക്കും എസിയുടെയും സെൻട്രൽ എസ്ഐ എസ്. വിജയശങ്കറിന്റെയും നേതൃത്വത്തിൽ കൂടുതൽ പൊലീസ് പാഞ്ഞെത്തി. അതോടെ കാര്യങ്ങൾ കൈപ്പിടിയിലായി. കോളിളക്കമുണ്ടാക്കിയ കേസിൽ പ്രതികളെ പിടികൂടണമെന്ന ഇച്ഛാശക്തിയും മുകളിൽനിന്നുള്ള കർശന നിർദേശവുമാണു കോടതിക്കുള്ളിലെ സാഹസത്തിനു പൊലീസിനെ പ്രേരിപ്പിച്ചത്.