പൊലീസിനെ വട്ടംകറക്കി വിദ്യാർഥിനിയുടെ തട്ടിക്കൊണ്ടുപോകൽ നാടകം. അജ്ഞാത കാറിൽ പിടിച്ചു കയറ്റി തട്ടിക്കൊണ്ടുപോയെന്ന് അധ്യാപികയ്ക്കു വാട്സ്ആപ്പ് സന്ദേശമയച്ചശേഷം 'കാണാതായ' വിദ്യാർഥിനിയെ പാലക്കാട് ജില്ലയിലെ സ്വന്തം വീട്ടിൽനിന്ന് എറണാകുളം നോർത്ത് പൊലീസ് കണ്ടെത്തി. സഹപാഠിയിൽനിന്ന് കടമായി പണം വാങ്ങിയശേഷം തിരിച്ചുകൊടുക്കാൻ കഴിയാതിരുന്നതിന്റെ മനോവിഷമം മൂലമാണു തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ചതെന്നാണു പെൺകുട്ടിയുടെ മൊഴി.
കൊച്ചിയിൽ വിദ്യാർഥിനിയായ പതിനെട്ടുകാരി കലൂരിലെ ഹോസ്റ്റലിലായിരുന്നു താമസം. 13നു രാവിലെ പരീക്ഷയ്ക്കെന്നു പറഞ്ഞ് ഹോസ്റ്റലിൽനിന്ന് ഇറങ്ങിയ വിദ്യാർഥിനി തൊട്ടുപിന്നാലെ അധ്യാപികയുടെ ഫോണിലേക്കു വാട്സ്ആപ്പ് സന്ദേശം അയച്ചു. പരീക്ഷയ്ക്കു വരുന്നവഴി അജ്ഞാതർ കാറിൽ വലിച്ചുകയറ്റി തട്ടിക്കൊണ്ടുപോയെന്നും ഇപ്പോൾ എവിടെയെന്നറിയില്ലെന്നുമായിരുന്നു സന്ദേശം.
പരീക്ഷാഹാളിലായതിനാൽ ഉച്ചയോടെയാണ് അധ്യാപിക സന്ദേശം കണ്ടത്. ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നു നോർത്ത് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. സിഎ വിദ്യാർഥിനിയെ കാണാതാവുകയും പിന്നീടു കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പശ്ചാത്തലം കൂടെയുള്ളതിനാൽ പൊലീസ് പെട്ടെന്ന് ഉണർന്നു. വയർലെസ് സന്ദേശങ്ങൾ സംസ്ഥാനമെങ്ങും പോയി.
സെൻട്രൽ എസി കെ. ലാൽജിയും നോർട്ട് സിഐ ടി.ബി. വിജയനും ചേർന്ന് അന്വേഷണം ഏകോപിപ്പിച്ചു. ചാലക്കുടിയിലും പിന്നീട് അതിരപ്പള്ളിയിലും എത്തിയശേഷം പെൺകുട്ടി പാലക്കാട്ട് എത്തിയതായി ടവർ ലൊക്കേഷൻ പിന്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ മനസിലാക്കി. തുടർന്ന് നോർത്ത് എസ്ഐ വിബിൻദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാലക്കാട്ടെ വീട്ടിലെത്തി പെൺകുട്ടിയേയും പിതാവിനെയും കൂട്ടിക്കൊണ്ടുവന്നു.
സഹപാഠിയിൽനിന്ന് സ്വകാര്യാവശ്യത്തിന് 35000 രൂപ കടംവാങ്ങിയിരുന്നെന്നും അതു തിരിച്ചു കൊടുക്കാനില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു നാടകം കളിച്ചതെന്നും പെൺകുട്ടി തുറന്നു പറഞ്ഞു. സഹപാഠിക്കു ഫീസ് അടയ്ക്കേണ്ടതിനാൽ പണം തിരിച്ചു കൊടുക്കാമെന്നു പറഞ്ഞ ദിവസമാണു തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയത്. ഒരു ദിവസം മാറി നിൽക്കണമെന്നു മാത്രമാണ് ഉദ്ദേശിച്ചതെന്നും അതിരപ്പള്ളിയിലെത്തിയശേഷമാണു വീട്ടിലേക്കു പോകാമെന്നു തീരുമാനമെടുത്തതെന്നും പെൺകുട്ടി പറഞ്ഞു.
തിരോധാനത്തിനു കേസെടുത്തതിനാൽ പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയശേഷം പിതാവിനൊപ്പം പറഞ്ഞയച്ചു.